കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഓഗസ്റ്റ് 14, 2010

മുത്തച്ഛന്റെ അസ്തമയം (മിനിക്കഥ)



നഗരത്തിലെ തിരക്കേറിയ ഭാഗത്തെ ഇടുങ്ങിയ ഫ്ലാറ്റിലെ ചാരുകസേരയില്‍ മുത്തച്ഛന്‍ ചാഞ്ഞു കിടന്നു.
"പ്രകൃതീന്നു വച്ചാ എന്താ മുത്തച്ഛാ ?" ഒന്‍പതു വയസുള്ള പേരക്കിടാവ് മുഖവുരയില്ലാതെ ചോദിച്ചു.
"പ്രകൃതീന്നു വച്ചാ.. നീയാ ജനാലയിലൂടെ പുറത്തേക്കു നോക്ക്.."
"ഓഹോ ഇതോ?.." മനീഷിനു തൃപ്തിയില്ല.
"എന്താ നീ കാണുന്നത്?.." കാഴ്ചയില്ലാത്ത മുത്തച്ഛന് ശങ്കയായി.
"കൃഷ്ണച്ചെട്ടിയാരുടെ കെട്ടിടത്തിനു പിന്നിലെ നിരനിരയായ ഇലക്ട്രിക് വയറുകള്‍, വാട്ടര്‍ പൈപ്പുകള്‍, ജനറേട്ടര്‍ റൂം, സെപ്ടിക് ടാങ്കുകള്‍..."
"അതല്ല മോനെ.. മോന്‍ ഫ്ലാറ്റിന്റെ മറുവശത്തുള്ള ജനാലയിലൂടെ നോക്കൂ.."

അല്പനേരത്തെ മൌനത്തിനു ശേഷം മനീഷിന്റെ ശബ്ദം വീണ്ടുമുയര്‍ന്നു.
"നിക്സന്റെ കാര്‍ വര്‍ക്ഷോപ്പ്, മൊബൈല്‍ കമ്പനിയുടെ ടവര്‍, ഗവര്‍മെന്റ് ആശുപത്രിയുടെ നിറമില്ലാത്ത കെട്ടിടം.."

"ഇനിയും ജനാലകളുണ്ടല്ലോ മോനെ.."
നിമിഷങ്ങള്‍ നീണ്ട കാല്പെരുമാറ്റത്തിന് ശേഷം ജനാല തള്ളിത്തുറക്കുന്ന പുതിയൊരു ശബ്ദം മുത്തച്ഛന്‍ കേട്ടു.
"ചെറുപ്പക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഡോക്ടറുടെ വാടക വീടാ മുത്തച്ഛാ ഇത്.. എന്റെ മുത്തച്ഛാ രണ്ടു ചേട്ടന്മാര് കെട്ടിപ്പിടിക്കുന്നു.."
"നീ ജനാലയടക്ക്.. അത് പ്രകൃതിയല്ല, പ്രകൃതിവിരുദ്ധതയാ.."
ജനാല ആഞ്ഞടക്കുന്ന ശബ്ദം മുത്തച്ഛനെ ആശ്വാസിപ്പിച്ചു. ആഞ്ഞടച്ച ജനാല ഉദ്ദേശിച്ചത് പോലെ തന്നെ തുറന്ന് പൂര്‍വ്വസ്ഥിതി പ്രാപിച്ചതില്‍ മനീഷിനും ആശ്വാസമായി.

ഇനിയും ജനാലകള്‍ തുറക്കാന്‍ പറയാന്‍ മുത്തച്ഛന് തോന്നിയില്ല. അയാള്‍ പേരക്കുട്ടിയെ അടുത്ത് വിളിച്ചു പ്രകൃതിയെപ്പറ്റി വര്‍ണ്ണിച്ച് തുടങ്ങി.
"പ്രകൃതിയെന്നാല്‍ വൃക്ഷലതാദികളും ജന്തുജാലങ്ങളും ആകാശവും ഭൂമിയും കാറ്റും മഴയുമെല്ലാം ചേര്‍ന്നതാണ്.. ഇവിടെ ഈ നഗരത്തില്‍ അതൊന്നുമുണ്ടാവില്ല മോനെ.."
"ഉണ്ട് മുത്തച്ഛാ.. ഈ ഫ്ലാറ്റില്‍ നിന്ന് നോക്കിയാല്‍ തന്നെ ഇതെല്ലാം കാണാം.. നമ്മുടെ ഫ്രണ്ട് ഡോര്‍ തുറന്നാല്‍ മതി.."
മുത്തച്ഛന് വിശ്വാസം വന്നില്ല. എങ്കിലും ഫ്രണ്ട് ഡോര്‍ തുറന്ന അവന്റെ വാക്കുകള്‍ക്കു അയാള്‍ കാതോര്‍ത്തു.
"മുത്തച്ഛന്‍ പറഞ്ഞതെല്ലാം എനിക്ക് കാണാം.. ഹരിതാഭം എന്ന ഫ്ലാറ്റിനു മുകളില്‍ 'L' ഷേപ്പില്‍ ഒരു കീറ് ആകാശം, 'q' ഷേപ്പുള്ള മുരിങ്ങയില്‍ എക്സോസ്റ്റ് ഫാനില്‍ നിന്നുള്ള മാരുതന്‍........."

ഓടയുടെ ചക്രവാളത്തില്‍ എലികള്‍ ഉദിച്ചുയരുമ്പോള്‍ മുത്തച്ഛന്‍ ചാരുകസേരയില്‍ അസ്തമിച്ചു തുടങ്ങി.

ബുധനാഴ്‌ച, ഫെബ്രുവരി 03, 2010

ആല്‍മരച്ചുവട്ടിലെ നായ

ദിനമണിക്ക് വീണ്ടും ഒരബദ്ധം പറ്റി. അതിബുദ്ധിമതി എന്നാണു ദിനമണി സ്വയം കരുതുന്നത്. അതുകൊണ്ട് തന്നെ പറ്റുന്ന അബദ്ധങ്ങള്‍ എന്നും ദിനമണി സ്വകാര്യമായി വച്ചു. അതിലേറെ, ദിനമണിക്ക് പറ്റുന്ന അബദ്ധങ്ങള്‍ പുറത്തു പറയാന്‍ കൊള്ളാത്തവയുമായിരുന്നു.

ഏതൊരു പെണ്‍കുട്ടിയുടെതും പോലെ സാധാരണമായിരുന്നില്ല ദിനമണിയുടെ അബദ്ധങ്ങളുടെ തുടക്കം. ചോദ്യങ്ങള്‍ ചോദിക്കാത്ത ഭാഷദ്ധ്യപകരോടോ ടിക്കറ്റ് മുറിക്കാത്ത കണ്ടക്ട്ടരോടോ ദിനമണിക്ക് അനുരാഗം തോന്നിയില്ല. അങ്ങനെ തോന്നിയ കൂട്ടുകാരികളെ ദിനമണി പുച്ചിച്ചതുമാണ്. ബസ്ടോപ്പിലോ ഐസ്ക്രീം പാര്ലരിലോ ദിനമണിയുടെ ചര്യകളെ ആര്‍ക്കെങ്കിലും സ്വധീനിക്കാനുമായില്ല. ദിനമണി കൂട്ടുകാരികളുടെ നട്ടെല്ലുള്ള നേതാവായതങ്ങനെയാണ്.

പക്ഷെ എത്ര നാള്‍ ? ദിനമണിക്കും വിരസത തോന്നി. എക്സിബിഷന്‍ ഗ്രൌണ്ടുകളില്‍ പോകാനും, രുചിയേറിയ ബെര്‍ഗരുകള്‍ക്ക് മുതല്‍ മുടക്കാനുമൊരാള്‍, അത്രയൊക്കെയെ ദിനമണിക്കുധേശ്യമുണ്ടായിരുന്നുള്ളൂ.
രത്തന്റെ ശനിദശ തുടങ്ങുന്നതവിടെയാണ്. രത്തന്‍ പൊക്കം കുറഞ്ഞ ഒരു കച്ചവടക്കാരനായിരുന്നു. അയാള്‍ എന്ത് കച്ചവടം ചെയ്യുന്നു എന്നത് ദിനമണിക്കൊരു പ്രശ്നമായിരുന്നില്ല. ഏതായാലും അയാളുടെ പോക്കറ്റില്‍ എപ്പോഴും നോട്ടുകളുണ്ടായിരുന്നു. അയാള്‍ വളരെ മൃദുവായി സംസാരിച്ചു. രത്തന്‍ അറിഞ്ഞോ അറിയാതെയോ എപ്പോഴൊക്കെയോ ദിനമണിയുടെ മൃദുലവികാരങ്ങള്‍ ഉണര്‍ന്നു. പക്ഷെ ഇരുമ്പു കച്ചവടക്കാരനായ രത്തന് പെണ്‍ മനസുകളുടെ ഗേജുവ്യത്യാസങ്ങള്‍ അറിയുവാനുള്ള കഴിവില്ലായിരുന്നു.

ഒരു വിദേശ കമ്പനിയുടെ രാത്രിപ്പണിക്കാരനായ കമലേഷിനു തന്റെ മോഹങ്ങള്‍ സഫലീകരിക്കാനാവും എന്ന് ദിനമണിക്ക് തോന്നി. അവര്‍ ലോകത്തുള്ള എല്ലാ വിഷയങ്ങളെ പറ്റിയും സംസാരിച്ചു. ഒപ്പം ദിനമണി ആഗ്രഹിച്ച വിഷയങ്ങളും. എല്ലാം ദിനമണിയുടെ ഇംഗിതം പോലെ നടക്കവേയാണ് കമലേഷിന്റെ അമ്മക്ക് കുഞ്ഞിക്കാലുകളെപ്പറ്റി ഓര്‍മ്മ വരുന്നതും അകന്ന ബന്ധത്തിലുള്ള നമിത ആ കൊണ്ട്രാക്റ്റ് ഏറ്റെടുക്കുന്നതും. ദിനമണി വീണ്ടും ഏകയായി.

ദിനമണി ആനച്ചന്തവും കണ്ണുകളില്‍ കാമാസക്തി ഉറങ്ങുന്നവളുമായിരുന്നു. അതിനാലാവാം വഴിപിഴച്ച പുരുഷ പ്രജകളുടെ മനസ്സില്‍ അവള്‍ അതിവേഗം സ്ഥാനം പിടിച്ചിരുന്നത്. അവള്‍ക്ക് പക്ഷെ ഇത്തരക്കാരോട് പുച്ഛമായിരുന്നു. ദിനമണിയുടെ പുച്ഛത്തിനു ഇരയാകാത്തവര്‍ക്കാകട്ടെ  അവളില്‍ നല്ലതെന്തെങ്കിലും ദര്‍ശിക്കാന്‍ കഴിഞ്ഞതുമില്ല
.

മൃത്യുജ്ഞയനെ ആദ്യമായി കണ്ടത് ദിനമണി ഓര്‍ക്കുന്നുണ്ട്.  അത്തരക്കാരെ ദിനമണി അധികം കണ്ടിട്ടില്ല. മൃത്യുജ്ഞയനെ വീണ്ടും കണ്ടപ്പോള്‍ ദിനമണിക്ക്  അയാളില്‍ എന്തെന്നില്ലാത്ത കൌതുകം തോന്നി. മറ്റാരോടെങ്കിലും സദൃശ്യപ്പെടുത്താവുന്നവ ആയിരുന്നില്ല അയാളുടെ രൂപചലനങ്ങള്‍. പുതുമ തേടിയുള്ള യാത്രക്കിടെ കണ്ടെത്തിയ ആ പുതുരൂപത്തെ അവള്‍ക്കിഷ്ട്ടമായി. പക്ഷെ അയാളൊന്നു നോക്കിയിട്ട് വേണ്ടേ തന്റെ ഇംഗിതമൊന്നറിയിക്കാന്‍. പക്ഷെ മൃത്യുജ്ഞയന്‍ അവളെ നോക്കാതിരിക്കുക തന്നെ ചെയ്തു.

"എന്നേ നോക്കാത്തതെന്തേ?" ഒരിക്കല്‍ ക്ഷമ കേട്ട് അവള്‍ ചോദിച്ചു.
മൃത്യുജ്ഞയന്‍ അവളുടെ കണ്ണുകളിലേക്കു നോക്കിയതിന്റെ തീവ്രതയില്‍ അവളുടെ കൃതൃമഭാവങ്ങള്‍ അലിഞ്ഞാവിയായി പോയി.
"അരുതാത്തതെന്തെങ്കിലും പറഞ്ഞെങ്കില്‍ ക്ഷമിക്കണം.." അവള്‍ വിനയം നടിച്ചു.
മൃത്യുജ്ഞയന്‍ ഒന്നുമുരിയാടാതെ തിരിഞ്ഞു നടന്നു.
" പിന്നേ.. ഞാനിഷ്ട്ടപ്പെടും.." ദിനമണി പിറകില്‍ നിന്ന് വിളിച്ചു പറഞ്ഞു. അവള്‍ കള്ളം പറഞ്ഞതായിരുന്നു.
"ശെരിക്കും ഇഷ്ട്ടപ്പെടുന്നുണ്ടോ?"  മൃത്യുജ്ഞയന്റെ തിരിഞ്ഞു നിന്നുള്ള ചോദ്യം ദിനമണി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
"ഉവ്വ്.." മനസ് തീരുമാനിക്കും മുന്‍പ് അവളുടെ മറുപടി പുറത്തു വന്നു.
"എങ്കില്‍ വരൂ... വിജനമായ ആ ആല്‍മരച്ചുവട്ടിലേക്ക് പോകാം .." മൃത്യുജ്ഞയന്‍ അവളുടെ മുഖത്ത് ഒരുത്തരം പ്രതീക്ഷിച്ചു നിന്നു. ദിനമണി ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്.
"പറഞ്ഞത് കേട്ടില്ലേ, പരിശുദ്ധയാണെങ്കില്‍ നിനക്ക് വരാം.."
ദിനമണി വീണ്ടും നടുങ്ങി. മുള്ള്മുന പോലെ കുത്തിക്കയരുന്ന ചോദ്യത്തിന്റെ പ്രതിധ്വനികളില്‍ നിന്നു രക്ഷപ്പെടാന്‍ അവള്‍ മൃത്യുജ്ഞയന്റെ പിറകെ സാവധാനം ചലിച്ചു. ഒട്ടു നേരം അവര്‍ നിശബ്ദരായി നടന്നു. എപ്പോഴോ അവള്‍ നഷ്ട്ടപ്പെട്ട ചിന്താശക്തി  വീണ്ടെടുത്തു. താന്‍ ശരിക്കും തോല്പ്പിക്കപ്പെട്ടതായി അവള്‍ക്ക് തോന്നി. താന്‍ അയാളെ ആഗ്രഹിച്ചെന്നത് സത്യം, എന്ന് കരുതി .....
"ഹേയ്‌, ഞാന്‍ പോകുന്നു..." അവള്‍ വാക്കുകള്‍ക്ക് ഘനം കൂട്ടി പറഞ്ഞു.
"നീ പോകും, നീ പോകണം.."  തിരിഞ്ഞു നോക്കാതെയാണ്‌ മൃത്യുജ്ഞയന്‍ അത്രയും പറഞ്ഞത്. ദിനമണിക്കൊന്നും മനസിലായില്ല. അവള്‍ അയാളുടെ പിറകെ തന്നെ നടന്നു.
വിജനമായ ആല്‍മരച്ചുവട്ടില്‍ അയാള്‍ നടപ്പ് നിര്‍ത്തി.
"എന്തെ നീ പോയില്ല?" അവള്‍ ഒന്നും മിണ്ടിയില്ല.
"പൊയ്ക്കോ.." അയാള്‍ പറഞ്ഞു. അവള്‍ അയാളെ അദ്ഭുതതോടെ നോക്കുകയാണ്.
"ഞാന്‍ പോണില്ല.." അവള്‍ സാവധാനം ചെന്ന് അയാളുടെ അരികിലിരുന്നു. ഒട്ടു നേരം അവളുടെ കണ്ണുകളിലേക്കു നോക്കിയ ശേഷം മൃത്യുജ്ഞയന്‍ അവളെ പുണര്‍ന്നു.

എങ്ങനെയാണിയാളെ സ്വന്തമാക്കുക?  സ്വാനുഭവങ്ങളില്‍ നിന്ന് മനസിലാക്കിയ പുരുഷന്റെ മന:ശാസ്ത്രം ദിനമണി പലര്‍ക്കും ഉപദേശിച്ചിട്ടുള്ളതാണ്. പുരുഷന് നായയുമായി അപാര സാദൃശ്യമുണ്ടത്രെ.  വയറു നിറഞ്ഞാല്‍ ഈ വര്‍ഗങ്ങള്‍ക്ക് വലിയ സ്നേഹമില്ല, എന്നാല്‍ ഒരു നുള്ള് കൊടുത്ത് ബാക്കി കയ്യില്‍ വച്ചാല്‍ ഇവറ്റകള്‍ വാലാട്ടി പിറകെയുണ്ടാവും..  പക്ഷെ എല്ലാമറിയാമെന്നു കരുതിയിട്ടും ദിനമണി ശരിക്കും കഷ്ട്ടപ്പെടുകയായിരുന്നു,  മൃത്യുജ്ഞയനില്‍ നിന്നു ചിലതെങ്കിലുമൊക്കെ സൂക്ഷിച്ചു വയ്ക്കാന്‍..

ദിനമണി കാത്തിരിക്കുകയാണ് മൃത്യുജ്ഞയന് വേണ്ടി.  ഒരര്‍ത്ഥത്തില്‍ ദിനമണിക്കതിനു സമയമുണ്ട്. പ്രായം ഇരുപതു തികഞ്ഞിട്ടില്ല, വീട്ടില്‍ പ്രാരാബ്ദങ്ങളുമില്ല. ദിനമണിയുടെ ആഗ്രഹങ്ങള്‍ ആരും സാധിക്കാതെയുമിരുന്നില്ല. പക്ഷെ മൃത്യുജ്ഞയന്‍, അയാള്‍ ദിനമണിയെ ഭ്രാന്തു പിടിപ്പിക്കുകയാണ്.
"നീ വരുന്നോ?" ഒരിക്കല്‍ മൃത്യുജ്ഞയന്‍ അവളോട്‌ ചോദിച്ചു.
"എങ്ങോട്ട്?" അവള്‍ ചോദിച്ചു.
"ആല്‍മരച്ചുവട്ടിലേക്ക്.." ഇതും പറഞ്ഞു അയാള്‍ നടന്നുതുടങ്ങിയിരുന്നു. ദിനമണിയുടെ മുഖത്ത് ഒരു ഗൂഡമന്ദഹാസം വിരിഞ്ഞു. അവള്‍ അയാളെ അനുഗമിച്ചു. മൃത്യുജ്ഞയന്‍ ഒരു വാലാട്ടി നായയായി മാറുന്നത് അവള്‍ മനസ്സില്‍ കണ്ടു.

ആല്‍മരച്ചുവട്ടില്‍ മൃത്യുജ്ഞയന്‍ ഇരുന്നു. ദിനമണി ഒപ്പമിരിക്കണമെന്നു അയാള്‍ പ്രതീക്ഷിച്ചിരിക്കണം. അവള്‍ പക്ഷെ നിലത്തു തറഞ്ഞ ഒരു വേരില്‍ ചാരി നില്‍ക്കുകയാണ്.
"ഇരിക്കൂ..." അയാള്‍ പറഞ്ഞു.
"വേണ്ട, ഞാന്‍ നിന്നോളം .."
"അതെന്താ അങ്ങനെ?"
"എനിക്ക് ചിലത് പറയാനുണ്ട്."
"പറയൂ.."
"എന്നെ വിവാഹം കഴിക്കുമോ?"
"ഇല്ല.." അയാള്‍ നിലത്തെവിടെയോ നോക്കി ലഘുവായി പറഞ്ഞു.
"ഞാനിഷ്ട്ടപ്പെട്ടു പോയി.."
"ഭരണഘടന അതനുവദിക്കുന്നുണ്ട്.."
"നിങ്ങളെ പോലൊരാളെ ഞാന്‍ കണ്ടിട്ടില്ല.."
"അങ്ങനെ വന്നാല്‍പിന്നെ എന്റെ പ്രസക്തി എന്താണ്?"
"നിങ്ങളാണ് യഥാര്‍ത്ഥ പുരുഷന്‍.."
"ഹ ഹ ഹ.."
"നിങ്ങളുടെ നീണ്ട കരങ്ങള്‍ ഈ ആല്‍മരത്തിന്റെ വേരുകള്‍ പോലെയെനിക്ക് തോന്നുന്നു."
".............."
"നിങ്ങളെ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കും പറ്റില്ല.."
"നീ പറഞ്ഞതൊക്കെ സത്യമാവാം.." അയാള്‍ നിലത്തു നോക്കിത്തന്നെ പറഞ്ഞു.
"എങ്കില്‍ പറ, നമുക്കൊന്നിച്ച്‌ ജീവിക്കാം..." അവള്‍ ആകാംക്ഷയോടെ അയാളെ നോക്കി നിന്നു..
"പക്ഷെ നിന്നില്‍ മേല്‍പ്പറഞ്ഞ യാതൊന്നുമില്ലല്ലോ ? " മൃത്യുജ്ഞയന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി. അവളുടെ കണ്ണുകളില്‍ വിടര്‍ന്ന ജാള്യത ഒരു നിമിഷം കൊണ്ട് ദേഷ്യമായി മാറി. മൃത്യുജ്ഞയന്‍ സാവധാനം എണീറ്റു, പിന്നെ തിരിഞ്ഞു നടന്നു.
"ഒന്ന് നില്‍ക്കൂ.." ദിനമണിയുടെ ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞു നിന്നു.
"ഈ ആല്മരച്ചുവട്ടിലെങ്കിലും എന്നോടല്‍പ്പം കരുണ...." അവള്‍ യാചിക്കുകയാണ്.മൃത്യുജ്ഞയന്‍ ഒരു നിമിഷം അവളെത്തന്നെ നോക്കി. പിന്നെ ആല്‍മരച്ചുവട്ടിലേക്ക് തിരിഞ്ഞു നടന്നു. ദിനമണിക്കാശ്വസമായി.. അവള്‍ കിതക്കുകയോ തേങ്ങുകയോ ഒക്കെ ചെയ്തു. ഏതായാലും മൃത്യുജ്ഞയന്‍ എന്ന നായ കൂര്‍ക്കം വലിച്ചുറങ്ങി..

ഞായറാഴ്‌ച, ഡിസംബർ 20, 2009

ആരും കേള്‍ക്കാത്ത ചിറകടി

എപ്പോഴാണ് ഞാനാ വഴിയിലെ യാത്രക്കാരനായതെന്ന് എനിക്കോര്‍മ്മയില്ല. ഞാനോര്‍ക്കുന്ന യാത്രയുടെ പ്രാരംഭ ഭാഗത്ത്‌ എന്റെ കയ്യില്‍ രണ്ട്‌ വസ്തുക്കളെ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, പാല്‍ നിറച്ച ഒരു കിണ്ണമായിരുന്നു. ഇടവേളകളില്‍ അതിലെ വറ്റാത്ത പാല്‍ കുടിച്ചു ഞാന്‍ തൃപ്തനായി. മറ്റൊന്ന് ഒരു കളിപ്പാട്ടമായിരുന്നു. അതിനു രണ്ട്‌ ചക്രങ്ങളുള്ള ഒരു കുതിരവണ്ടിയുടെ ആകൃതിയായിരുന്നു. അതിന്റെ ചന്ധനഗന്ധത്തിന് ഒരു പഴഞ്ചന്‍ വശീകരണശേഷിയുണ്ടായിരുന്നു. 

എന്നോ ഒരിക്കല്‍ പാല്കുടിയില്‍ മുഴുകിയിരിക്കവെ, ആരോ അപഹരിച്ചുകൊണ്ട് പോകുംവരെ മാത്രമേ ഞാനാ വണ്ടി ഇഷ്ടപ്പെട്ടുള്ളൂ. പിന്നെ അത് യാത്രയുടെ ഒരു ഭാഗമാണെന്നു എനിക്ക് തോന്നി. മാത്രമല്ല അന്ന് എനിക്ക് എഴുത്തോലയോടൊപ്പം പൊതിഞ്ഞ ഒരു എഴുത്താണി കിട്ടുകയും ചെയ്തു. എഴുതുന്നതിന്റെ രസം മനസിലായത് പെട്ടെന്നാണ്. എഴുതുന്ന രസത്തില്‍ വഴിയിലെവിടെയോ എന്റെ പാല്‍കിണ്ണം എനിക്ക് നഷ്ടമായി. നിര്‍വ്വാഹമില്ലായ്കയാല്‍ വിശന്നപ്പോള്‍ ഞാന്‍ വഴിവക്കില്‍ നിന്ന് പലതും പറിച്ചു തിന്നു. പലരും പലതും തന്നു. എനിക്ക് കുറ്റബോധമോ പശ്ചാത്താപമോ തോന്നിയില്ല. കാരണം, എല്ലാവരും എല്ലാവരെയും ആശ്രയിക്കുകയായിരുന്നു. ഞാന്‍ ഭക്ഷണത്തിന് കൈ നീട്ടിയ ആള്‍ക്ക് മുന്‍പില്‍ എന്നെപ്പോലെ വേറെയും ചിലരുണ്ടായിരുന്നു. അവരെല്ലാം എന്നെ ചിരിച്ചു കാണിക്കുകയും എന്റെ തോളില്‍ കയ്യിടുകയും ചെയ്തു.

എനിക്ക് അദ്ഭുതമായി തോന്നിയ കാര്യം, എന്നെ എഴുത്ത് പഠിപ്പിക്കാന്‍ ഒരാള്‍ ബദ്ധപ്പെടുന്നത്‌ കണ്ടതാണ്. അയാള്‍ ദ്രുദഗദിയില്‍ ചലിക്കുന്ന എന്നെ എഴുതിക്കാന്‍ നന്നേ ബുദ്ധിമുട്ടി. വീഥിയിലെവിടെയോ വച്ച് അയാളുടെ വേഗത കുറഞ്ഞപ്പോള്‍ മറ്റൊരു വൃദ്ധന്‍ എനിക്ക് ഗുരുവായി. അയാള്‍ നാവില്‍ പാണ്ഠിത്യവും നയനങ്ങളില്‍ ഗൌരവവുമുള്ളയാളായിരുന്നു. അതിനാല്‍ത്തന്നെ യാത്ര എനിക്ക് വിരസമായിത്തുടങ്ങി.
അര്‍ത്ഥശൂന്യമായ ഏതാനും വാക്കുകള്‍ ഉരുവിട്ടതോടെ അയാള്‍ എന്നെ വിട്ടുപോയി. പിന്നെ ആരും എന്നെ എഴുതിപ്പിക്കാന്‍ ബുദ്ധിമുട്ടിയില്ല. മന:പ്പൂര്‍വ്വം തന്നെ, എന്റെ പുതുമണം മാറാത്ത എഴുത്തോല ഞാന്‍ സമീപത്ത് ഒഴുകുന്ന വല്ലരിയിലേക്ക് വലിച്ചെറിഞ്ഞു. എനിക്ക് മുന്‍പേ ഓല വലിച്ചെറിഞ്ഞ ഒരു മെലിഞ്ഞ രൂപം എന്നെ മാടിവിളിച്ചു. അയാളുടെ വായില്‍ നിന്ന് എന്തിന്റെയോ ഗന്ധം ഉയരുന്നുണ്ടായിരുന്നു. അയാള്‍ എന്റെ നേരെ നീട്ടിയ പാത്രത്തില്‍ നിന്നും ആ ഗന്ധം തന്നെ ഉയര്‍ന്നു. അതൊരു നല്ല പാനീയമാനെന്നു ഞാന്‍ വൈകാതെ മനസിലാക്കി. അയാള്‍ പറഞ്ഞു തന്ന പല കാര്യങ്ങളും എന്നില്‍ പുതുവികാരങ്ങള്‍ ഉണര്‍ത്തി. അവയെല്ലാം എന്റെ യാത്രയിലെ ധന്യനിമിഷങ്ങളായി എനിക്ക് തോന്നി.

ഒരിക്കല്‍ മുന്നില്‍ പോകുന്ന സ്ത്രീ എന്നെ കൈകൊട്ടി വിളിച്ചു. കിതച്ചുകൊണ്ടോടിച്ചെന്ന എന്നോട് അവള്‍ ഒന്നും മിണ്ടിയില്ല. പക്ഷെ, അവള്‍ തന്റെ ചൈതന്യമറ്റ വിരലുകള്‍ പൊക്കിള്‍ച്ചുഴികളിലിറക്കി എന്തൊക്കെയോ കാണിച്ചു. എനിക്ക് അതിഷ്ട്ടമായി.

"എന്നോടൊപ്പം വരൂ" അവള്‍ ക്ഷണിച്ചു.
"തീര്‍ച്ചയായും" ഞാന്‍ അവളോടൊപ്പം യാത്രയായി.
രസകരമായ യാത്രയുടെ ഒടുവില്‍ അവളെന്റെ ഭാണ്ഡമഴിച്ചു. നാണയങ്ങള്‍ മുഴുവന്‍ പെറുക്കിയെടുത്ത് പോകാന്‍ ഒരുമ്പെട്ടു.
"പോകയാണോ? " ഞാന്‍ ആലസ്യത്തില്‍ നിന്നുണര്‍ന്നവനെപ്പോലെ  ഉരുവിട്ടു.
"ഹും.." അവള്‍ പുച്ഛത്തോടെ നട തുടങ്ങി.
"എന്റെ നാണയങ്ങള്‍..." ആ വാക്ക് എന്റെ തൊണ്ടയില്‍ കുടുങ്ങി. അപ്പോഴേക്കും അവള്‍ എനിക്ക് പാനീയം തന്ന രൂപത്തോടൊപ്പം യാത്ര തുടര്‍ന്നിരുന്നു.

എനിക്ക് യാത്ര വിരസമായി തോന്നി. എനിക്ക് ഭക്ഷണം തരുമായിരുന്ന ആള്‍ വഴിക്കെവിടെയോ യാത്ര നിര്‍ത്തി. എന്നെ ചിരിച്ച് കാണിച്ചിരുന്നവര്‍ ചിരിക്കാതെയുമായി. യാത്ര നിര്‍ത്താമെന്ന് വേദനയോടെ നിനച്ചിരിക്കെ ഒരു സ്ത്രീ എന്നെ കാത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടു. അവളുടെ പൊക്കിള്‍ച്ചുഴികള്‍ക്കും വിരല്‍ത്തുമ്പുകള്‍ക്കും ചൈതന്യമുണ്ടായിരുന്നു. വിരല്‍തുമ്പുകള്‍ കൊണ്ട് അഭ്യാസം കാട്ടാന്‍ അവള്‍ അവള്‍ മിനക്കെട്ടുമില്ല.

"എന്റെ കയ്യില്‍ ഒന്നുമില്ല.." നിരാശതയോടെ ഞാന്‍ പറഞ്ഞു.
" എനിക്കൊന്നും വേണ്ട, ഞാന്‍ കൂടി പോരട്ടെ? " അവള്‍ ചോദിച്ചു.

വീണ്ടും രസകരമായ യാത്ര. ഇടക്കെപ്പോഴോ അവളും എന്റെ ഭാണ്ഡ൦ തുറന്നു. പക്ഷെ നാണയങ്ങള്‍ തിരഞ്ഞില്ല. മറിച്ച് ഭാണ്ഡം രണ്ടായി പകുത്ത്, പകുതി അവള്‍ വഹിച്ചു. തുടര്‍ന്ന് അവള്‍ എന്റെ എല്ലാ ദുഖങ്ങളുടെയും പകുതി ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് വേണ്ടിയല്ലെങ്കില്‍ കൂടി അവള്‍ക്ക് കൂട്ടായെങ്കിലും യാത്ര തുടരാന്‍ ഞാന്‍ ആഗ്രഹിച്ചു.

നാഴികകള്‍ പിന്നിട്ടപ്പോള്‍ അവള്‍ നടക്കാനാവാത്ത വിധം വിരൂപയായി. എന്നോ ഒരിക്കല്‍ ഉണര്‍ന്നപ്പോള്‍ അവള്‍ കയ്യില്‍ ഭാണ്ഡത്തിനടുത്തായി മറ്റൊരു വസ്തു അടക്കി പിടിച്ചിരുന്നു. അവളുടെ വിരൂപത നഷ്ടപ്പെട്ടതും ഞാന്‍ ശ്രദ്ധിച്ചു. അടക്കി പിടിച്ച വസ്തുവിന് അവളുടെ ആകൃതിയുള്ള ചെറിയ തലയും ചെറിയ ഉടലും നീളം കുറഞ്ഞ കൈകാലുകളും ആയിരുന്നു. എന്റെ ഭൂതവര്‍ത്തമാന കാലങ്ങളിലെങ്ങും ഇത്തരമൊരു രൂപം എനിക്കുള്ളതായി തോന്നിയിട്ടില്ല. വളരെ പെട്ടെന്ന് ആ ജീവി എന്നോട് താദാദ്മ്യം പ്രാപിച്ചത് ഞാനറിഞ്ഞു. എനിക്കങ്ങനെ തോന്നാന്‍ കാരണം, ഏതോ ഒരു നിമിഷാര്‍ധത്തില്‍ അതിന്റെ കയ്യില്‍ വന്നുപെട്ട പാല്‍ക്കിണ്ണമായിരുന്നു. അതിനു ഞാന്‍ ഉപേക്ഷിച്ച പാല്‍ കിണ്ണത്തോട്  സാദൃശ്യമുണ്ടായിരുന്നു. അതിന്റെ കളികളില്‍ ലയിച്ചു യാത്രയാകവേ, എന്റെ ഭാണ്ഡം ചുമപ്പുകാരി പലതവണ വിരൂപയാവുകയും വിരൂപത കൈവെടിയുകയും ചെയ്തു കൊണ്ടിരുന്നു. എപ്പോഴോ ഞങ്ങളുടേത് ഒരു യാത്രാ സംഘമായി കഴിഞ്ഞിരുന്നു.

ഭാണ്ഡം ചുമപ്പുകാരി തന്റെ ഭാണ്ഡത്തിന്റെ പകുതി ഭാരം കൂടെയുണ്ടായിരുന്നവരില്‍ വലിയവനെ ഏല്പിച്ചു. എന്നിട്ടും അവള്‍ കിതയ്ക്കുകയും എണ്ണമയം നഷ്ടപ്പെട്ട ബാഹ്യചര്മ്മങ്ങളില്‍ ലക്ഷ്യമില്ലാതെ ചൊറിയുകയും ചെയ്തുകൊണ്ടിരുന്നു. എന്തുകൊണ്ടോ എനിക്കും അങ്ങിനെയൊക്കെ ചെയ്യണമെന്നു തോന്നി.

യാത്ര തുടരാന്‍ വിഷമമുണ്ടെങ്കിലും യാത്ര അവസാനിപ്പിക്കുന്ന ഒരവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ എനിക്കാവുമായിരുന്നില്ല.  അവളും അത് തന്നെ പറഞ്ഞു. ദ്രുതഗതിയില്‍ ചലിക്കുന്ന ഞങ്ങളുടെ യാത്രാസംഖം യാത്ര നിര്‍ത്തി ഒതുങ്ങിക്കൂടിയ അപരിചിതര്‍ക്കായി സമയം ചിലവഴിച്ചു.

"ഈ യാത്ര എങ്ങോട്ടാ? " ഒരിക്കല്‍ എഴുത്താണി രാകി കൊണ്ടിരുന്ന ഇളയവന്‍ ചോദിച്ചു.
"ഈ വഴി തീരുവോളം.." അവള്‍ ഇടയ്ക്കു കയറി പറഞ്ഞു.
"ഈ വഴി എവിടെ തീരും? "
"ഓരോരുത്തരും എത്തിച്ചേരേണ്ട ചില ദൂരങ്ങളുണ്ട്. അതുവരെ ഈ യാത്ര തുടരും." എന്റെ മറുപടി ചിലര്‍ക്ക് ബോധിച്ചു. മറ്റു ചിലര്‍ക്ക് നെടുവീര്‍പ്പുകളായി.

യാത്രയുടെ ഗതിവേഗം അനുക്രമമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഏതോ ഒരു നിമിഷം ഏറ്റവും മുന്നില്‍ നടന്നിരുന്ന ഞാന്‍ രണ്ടാമനായി, പിന്നെ മൂന്നാമന്‍. അങ്ങനെ എല്ലാവരും എന്നെ പിന്നിലാക്കി. പക്ഷെ ഞാന്‍ ഏറ്റവും പിറകിലായിരുന്നില്ല. എനിക്കും പിറകെ അവള്‍ വലിയ ഭാരവും ചുമന്നു നടന്നിരുന്നു.

"നിങ്ങളാരെങ്കിലും ഇവളുടെ ഭാണ്ഡമൊന്നു വഹിക്കൂ.." ഞാന്‍ മുന്നില്‍ ചലിക്കുന്ന ദ്രുതജീവികളോടായി പറഞ്ഞു.
എല്ലാവരും തിരിഞ്ഞു നോക്കി. ആരും ഒന്നും ഉരിയാടാതെ യാത്ര തുടരുമെന്ന് തോന്നിയ നിമിഷം ഏറ്റവും ചെറിയവന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
"ഞങ്ങളുടെ ഭാണ്ഡം തന്നെ ഞങ്ങള്‍ക്ക് ഭാരമാണ്." യാത്ര കുറെ നേരത്തേക്ക് നിശ്ശബ്ദമായി.
എപ്പോഴോ ക്ഷീണത്തില്‍ തിരിഞ്ഞു നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. വാരകള്‍ക്ക് പിറകില്‍ അവള്‍ ഭാണ്ഡമുപേക്ഷിച്ചു  കിടക്കുന്നു.
"നീ വരുന്നില്ലേ....?" ഞാന്‍ ചോദിച്ചു.
 "ഇല്ല, നിങ്ങള്‍ പൊയ്ക്കൊള്ളൂ..." ഒരു ചിറകടി ശബ്ദം അകന്നകന്നു പോയി.
"വരുന്നില്ലേ ഞങ്ങള്‍ പോകുന്നു." മുന്‍പില്‍ യാത്ര തുടങ്ങിയ എന്റെ സംഖത്തിലെ മുതിര്‍ന്നവന്‍ ചോദിച്ചു.
"ദാ ഇവള്‍ യാത്ര നിര്‍ത്തിയിരിക്കുന്നു..." എന്റെ ശബ്ദത്തിനു പതിവില്ലാത്ത അഭംഗിയുണ്ടായിരുന്നു.
"അതിനെന്ത്, അവള്‍ എത്തിച്ചേരേണ്ട ദൂരം എത്തിക്കാണും.." അവന്‍ ഞാന്‍ പറഞ്ഞ തത്ത്വം എന്നെ ഓര്‍മ്മിപ്പിച്ചു.

ഞാന്‍ നിസ്സഹായനായി തിരിഞ്ഞുനോക്കുംപോഴേക്കും ആ സംഘത്തിലെ അവസാന തരിയും വീതിയുടെ നിമ്നതയില്‍ മറഞ്ഞിരുന്നു. എന്റെ ഭാണ്ഡം തോളില്‍ നിന്ന് ഊര്‍ന്നിറങ്ങുന്നതായി എനിക്ക് തോന്നി. പിന്നെ നഗ്നനാവുന്നതുപോലെയും. ഒടുവില്‍ ഞാന്‍ തന്നെ അലിഞ്ഞലിഞ്ഞില്ലാതായി.
എന്റെ ചിറകടി ശബ്ദമെങ്കിലും കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല.

ശനിയാഴ്‌ച, നവംബർ 21, 2009

ഇറു

പരിശോധനാ മുറിയിലേയ്ക്ക് അല്പം മടിയോടെ കടന്നു വന്ന വെളുത്ത് കിളരം കൂടിയ ചെറുപ്പക്കാരനോട്‌ പുഞ്ചിരിച്ചു കൊണ്ട് ഡോക്ടര്‍ പറഞ്ഞു
"ഇരിക്കൂ"
ഒന്നും ഉരിയാടാതെ പരുങ്ങുന്ന അയാളോട് നേഴ്സ് കൊടുത്ത കുറിപ്പില്‍ നോക്കി ഡോക്ടര്‍ ചോദിച്ചു
"എന്താ ജീവാ അസുഖം?"
മറുപടി പറയാതെ ടാജ്മാഹല്‍ ആലേഖനം ചെയ്ത മനോഹരമായ പേപ്പര്‍വെയിറ്റിന്റെ സ്ഥാനം അയാള്‍ നേരെയാക്കി. അതിനിടെ കൈതട്ടി താഴെ വീണ ടേബിള്‍ കലണ്ടെര്‍ ആയാസപ്പെട്ടെടുത്തു മുഖം തിരിച്ചുവച്ചു. ഒരു ചാട്ടുളി പോലെ പാഞ്ഞു വന്ന നേഴ്സിന്റെ വെളുത്ത കൈകള്‍ കലണ്ടര്‍ തിരിച്ചു വക്കുമ്പോള്‍ വിജയപരാജയ ഭാവങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു.
"അത്.. ഈ വിരലിനൊരു പ്രശ്നം.. "
ലെതര്‍ സ്ട്രാപിനിടയിലൂടെ പുറത്തേക്കു ചാടി നില്‍ക്കുന്ന വലതു കാലിലെ തുടുത്ത ഞാലിപ്പൂവന്‍  പഴം പോലത്തെ ചെറുവിരലില്‍ തൊട്ടുകൊണ്ട്‌ അയാള്‍ പറഞ്ഞു.
"എന്ത് പറ്റി?" പുരികം ചുളിച്ച് ആ വിരലിലേക്ക് നോക്കുന്നതിനിടെ ഡോക്ടര്‍ ചോദിച്ചു.
എന്തോ കൃത്യവിലോപം നടത്തിയവനെ പോലെ നേഴ്സിനെ തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ കണ്ണ് തെറ്റിച്ച്‌ ടേബിള്‍ കലണ്ടറില്‍ നോക്കി അയാളെ പീഢിപ്പിച്ചു. ഈ ലോകം ഇതിലപ്പുറം ചെയ്യും എന്ന മട്ടില്‍ അയാള്‍ പറഞ്ഞു തുടങ്ങി.
"അത്.. മൂന്നു വര്‍ഷം മുന്‍പാ ഡോക്ടര്‍.. ഞാനെന്‍റെ സ്കൂട്ടറില്‍ ടൌണിലെ ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു. രോഗിയായ ഒരു സഹപ്രവര്‍ത്തകനെ കാണാന്‍.. കവാടത്തിലൂടെ അകത്തേക്ക് കടക്കുമ്പോഴാണ് എന്റെയീ വിരല്‍ ഗെയിറ്റില്‍ ഉരഞ്ഞത്. ആ തിരക്കിനിടെ ഒന്നും കാര്യമാക്കീല്ല. ഒരു നേഴ്സാണ് വിരലിലെ മുറിവ് കണ്ടെത്തിയതും മരുന്ന് വച്ചതും.. ഏതായാലും ഒരാഴ്ച കൊണ്ട് മുറിവുണങ്ങി.."
"പിന്നെ ഇപ്പോഴെന്താ പ്രശ്നം?" ഡോക്ടര്‍ക്ക് ആകാംക്ഷയായി.
"അത്.." അയാളുടെ മുഖത്ത് നാണത്തിന്റെ ഇളം ചുവപ്പ് പരന്നു
"വേദനയുണ്ടോ ഇപ്പൊ.."
"വേദന.." വേദനയുണ്ടോ എന്ന ചോദ്യം അയാള്‍ തലച്ചോറിലേക്കയച്ചുകൊണ്ടിരുന്നു. തലച്ചോറിന്റെ മറുപടിക്കായ് അയാള്‍ നെറ്റി ചുളിച്ചു, കണ്ണുകള്‍ വിടര്‍ത്തി, നിവര്‍ന്നിരുന്നു.
 "കാലു നീട്ടൂ.." ഡോക്ടര്‍ കുനിഞ്ഞു ആ വിരല്‍ പല ദിശകളിലേക്കമര്‍ത്തി. ഇടയ്ക്കിടെ അയാളുടെ മുഖത്ത് നോക്കുന്നുമുണ്ട്. കാല്‍ പിന്നോട്ട് വലിച്ചുകൊണ്ട് അയാള്‍ പറഞ്ഞു
"വേദനയൊന്നുമില്ല ഡോക്ടര്‍..  ഈയിടെയായെനിക്ക്.."  പെട്ടെന്നാണയാള്‍ പിറകില്‍ നേഴ്സിന്റെ സാന്നിധ്യമോര്‍ത്തത്   .
"തിരക്കുള്ള സമയമാ ജീവാ.. "
ഡോക്ടര്‍ അക്ഷമ കാട്ടി. സത്യത്തില്‍ ഡോക്ടറുടെ ആകാംക്ഷ അക്ഷമയുടെ രൂപത്തില്‍ പുറത്തു വരികയായിരുന്നു.
"നാലാം ക്ലാസില്‍ പഠിക്കുമ്പോഴാ.. ഞങ്ങള്‍ മൂന്നു സുഹൃത്തുക്കളായിരുന്നു ..  ഞാനും സുരേഷ്ബാബൂം സജീം.. സുരേഷ്ബാബു അവന്റെ നെറ്റിയില്‍ ചില ചലനങ്ങളുണ്ടാക്കി കാണിക്കും. നെറ്റിയോടൊപ്പം അവന്റെ ഇരു ചെവികളും നൃത്തം ചവിട്ടും. സജീം വിട്ടു കൊടുക്കില്ല.  ചൂണ്ടാണി വിരല്‍ കൊണ്ട് മൈക്കിള്‍ജാക്സന്‍ നൃത്തം കളിപ്പിക്കും അവന്‍.., അപ്പൊ.. ഞാനും.. പിടിച്ചു നില്‍ക്കണോല്ലോ ഡോക്ടര്‍.."
അയാളുടെ മുഖത്ത് വീണ്ടും നാണം പടര്‍ന്നു.
ഡോക്ടര്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കിയിരിക്കുകയാണ്. ഇരുട്ടില്‍ ഒരു സസ്പെന്‍സ് ത്രില്ലറിന്റെ അവസാന രംഗം കാണുന്ന മട്ടില്‍ തല മുന്നോട്ടു നീട്ടി കണ്ണ് തുറിച്ചു നില്‍ക്കുകയാണ് നേഴ്സ്.
"കാല്‍ നിലത്തുറപ്പിച്ച്  ഈ ചെറുവിരല്‍ കൊണ്ട് 'ഇറു'വെന്നെഴുതി കാണിക്കും ഞാന്‍.."
അയാളുടെ മുഖത്തെ നാണം ഒരു കുട്ടിത്തമുള്ള ചിരിക്കു വഴിമാറി.
"ഇറുവോ?" ഡോക്ടറുടെ നെറ്റി ചുളിഞ്ഞു.
"അതെ ഋഷീടെ ഇറു ഋഷഭത്തിന്റെ ഇറു"
പിറകില്‍ നേഴ്സിന്റെ ചിരി ഒരു നിമിഷം പൊട്ടി പുറത്തുചാടി. അത് പുച്ഛഭാവമായി ചുണ്ടുകളുടെ ഒരു കോണില്‍ അവശേഷിച്ചു. ഡോക്ടര്‍ അമ്പരപ്പോടെ അയാളെ നോക്കുകയാണ്.
"പത്താം ക്ലാസില്‍ വച്ചും കോളേജിലും എന്തിനേറെ സര്‍ക്കാരാപ്പീസില്‍ ഉച്ചയൂണ് കഴിഞ്ഞു തല ചായ്ച്ചു മയങ്ങുംപോഴും എനിക്കിറുവെന്നെഴുതാന്‍ കഴിയുമായിരുന്നു, പക്ഷെ.."
അയാളുടെ മുഖം വിവര്‍ണ്ണമായി, നേഴ്സിന്റെ സാന്നിധ്യം അപ്പോളയാള്‍ ‍അറിഞ്ഞില്ല.
"എപ്പോഴാണെന്നറിയില്ല, ഏതായാലും ആ അപകടത്തിനു ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി എനിക്കത് പറ്റിയിട്ടില്ല... ഡോക്ടര്‍ വിശ്വസിക്കില്ല,  ഇപ്പൊ എന്റെ ജീവിതത്തിലെ ഉറങ്ങാത്ത ഓരോ നിമിഷങ്ങളും ഞാന്‍ ഇറുവെഴുതി പരാജയപ്പെട്ടുകൊണ്ടിരിക്കയാണ്. ഭാര്യ ഇന്നലെ പറഞ്ഞു ഉറക്കത്തിന്റെ അബോധാവസ്ഥയില്‍ ഞാനവളുടെ പാദങ്ങളില്‍ നിരന്തരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുവെന്ന്.."
ഡോക്ടര്‍ സീറ്റില്‍ അമര്‍ന്നിരുന്നു. അദേഹത്തിന്റെ മുഖത്ത് ജിജ്ഞാസയുടേയും കൌതുകത്തിന്റെയും വേലിയേറ്റം അവസാനിച്ചത്‌ പോലെ. പകരം അസ്വസ്ഥമായ ഒരു ഗൌരവം അവിടെ പടര്‍ന്നു. അത് തിരിച്ചറിയാഞ്ഞത്‌ കൊണ്ടാവും സുന്ദരിയായ
നേഴ്സ്‌ മൌനം ഭേദിച്ചത്.
"അഡ്മിറ്റ്‌ ചെയ്താലോ ഡോക്ടര്‍.. ഇറുവെഴുതുന്നത്‌ വരെ.."
ഒരു തമാശെന്ന മട്ടിലാണ് അവളതു പറഞ്ഞത്. ഡോക്ടര്‍ അവളെ നോക്കി. ശാന്തമെങ്കിലും ആ നോട്ടത്തിന്റെ വിവിധാര്‍ത്ഥതലങ്ങള്‍ക്കിടയില്‍ ഒരു കുറ്റവാളിയെപോലെ അവള്‍ പരുങ്ങി.
"സോറി ഡോക്ടര്‍.."
കയ്യില്‍ ഒതുക്കി പിടിച്ചിരുന്ന ഏതോ കേസ്ഹിസ്ടറിയില്‍ മുഖമൊളിപ്പിച്ച് അവള്‍ രക്ഷപെട്ടു.
"അയാം ഹെല്പ്ലെസ്സ് ജീവന്‍.." ഡോക്ടര്‍ അയാളെ നോക്കി.
"എന്റെ വിദേശ ഡിഗ്രികള്‍ക്ക് ജീവനെ സഹായിക്കാനാവുമെന്ന് തോന്നുന്നില്ല, അയാം സോറി.."
ഡോക്ടര്‍ അടുത്ത നിമിഷം വിങ്ങിപോകുമോ എന്ന് പോലും നേഴ്സിനു തോന്നി. അതെന്തിനായിരിക്കുമെന്നും, വൈകിട്ട് ഹോസ്റ്റലില്‍ ചെന്ന് പറഞ്ഞു ചിരിക്കാന്‍ ഒരു
തമാശയായെന്നും അവള്‍ ഓര്‍ത്തു.
"ചിലപ്പോ ഒന്നും ചെയ്യാതെ തന്നെ എന്റെ പ്രശ്നം മാറിയാലോ.. അല്ലെ ഡോക്ടര്‍.. ഇനിയും കുറേക്കാലം കഴിഞ്ഞ്? "
ഡോക്ടര്‍  തല കുലുക്കുമ്പോള്‍ അയാളെണീറ്റ് പതിയെ തിരിഞ്ഞു നടന്നു തുടങ്ങി. കാരണമൊന്നായിരുന്നില്ലെങ്കിലും അത്ര വേഗം അയാള്‍ പോകേണ്ടിയിരുന്നില്ല എന്ന്
ഡോക്ടറും നേഴ്സും വെറുതെ ആശിച്ചു.
 "ജീവന്‍.." ഡോക്ടറുടെ ഉച്ചത്തിലുള്ള ശബ്ദം അയാളെ പിടിച്ചു നിര്‍ത്തി.
"എന്നെങ്കിലും ജീവന്റെ വലതു കാലിലെ ചെറുവിരല്‍ ഇനിയും ഇറുവെന്നെഴുതിയാല്‍ എന്നെ അറിയിക്കണം.."
ആലോചനയോടെ തലകുലുക്കി അയാള്‍ പുറത്തേക്ക് നടന്നു. കുട്ടിത്തം മാറാത്ത സുന്ദരിയായ നേഴ്സ്‌ കേസ്ഹിസ്ടറികള് നെഞ്ചത്തടുക്കി പിടിച്ചുനിന്ന് കൊണ്ടെഴുതിയ ഇറുകള്‍ അവള്‍ക്കു ചുറ്റും ചിതറിക്കിടന്നു.