ചൊവ്വാഴ്ച, ഒക്‌ടോബർ 27, 2009

അവസരവാദി

അവസരങ്ങള്‍ ചിലരെ തേടും
ചിലര്‍ അവസരങ്ങളെയും..

ആയിരമവസരങ്ങള്‍ വന്നതറിയാതെ പലര്‍
ഒരെയോരവസരം മുതലാക്കി ചിലര്‍

കാലം അവസരങ്ങളെ മാറ്റുന്നു
അവസരങ്ങള്‍ കാലത്തിന്‍ കോലം മാറ്റുന്നു

അവസരങ്ങള്‍ ദൈവഹിതമെന്നു വാദം
ദൈവം തന്നെ അവസരവാദമെന്നു ചിലര്‍ 

അവസരങ്ങള്‍ക്ക് ഇന്നലെകളില്ല
ഇന്നലെകള്‍ക്കിനി അവസരവുമില്ല..

ചൊവ്വാഴ്ച, ഒക്‌ടോബർ 13, 2009

ആദ്യരാത്രി

അനനുകരണീയമായ പുതുമകളെ നിര്‍മ്മലന്‍ എന്നും ഇഷ്ടപ്പെട്ടു.

"മൈത്രീ നീ എന്തിനെന്നെ വിവാഹം കഴിച്ചു?" ആദ്യരാത്രി നിര്‍മ്മലന്‍ ചോദിച്ചു.

"നിര്‍മ്മലനെന്താ ഒരു കുറവ്?"

"എന്റെ കുറവുകള്‍ മാത്രം പറയുന്നവരാണീ ലോകം മുഴുവന്‍"

"ഞാനൊരിക്കലും അതൊന്നും വിശ്വസിക്കില്ല"

"നീ വെറും പാവമായത് കൊണ്ടാ മൈത്രീ.. ഞാന്‍ ദുഷ്ടനാണ്‌"

"നിര്‍മ്മലന്‍ ഏറ്റവും വലിയ പാവമാണ്"

"എന്നെ പറ്റി ഞാന്‍ പറയാം എന്നിട്ട് നീ തീരുമാനിക്ക്"

"എല്ലാം എനിക്കറിയാം"

"ഞാന്‍ സ്കൂളില്‍ വച്ചേ കോപ്പി അടിക്കുമായിരുന്നു"

"ഹി ഹി ഹി കള്ളം..."

"ശ്യാമള ടീച്ചറിന്റെ ഹീറോ പേന മോഷ്ടിച്ചതിന് ഒരാഴ്ച എന്നെ ക്ലാസില്‍ കയറ്റിയില്ല"

"ഓ പിന്നെ.."

"കുളിക്കടവില്‍ പെണ്ണുങ്ങള്‍ കുളിക്കുന്നത് ഞാന്‍ ഒളിഞ്ഞു നിന്ന് കണ്ടിട്ടുണ്ട്"

"ഒളിഞ്ഞു നില്‍ക്കാതെ തന്നെ ഞാന്‍ കണ്ടിട്ടുണ്ട്"

"നിനക്കര്‍ഹതപ്പെട്ടതെന്തൊക്കെയോ വിലാസിനി എന്നേ കവര്‍ന്നു കൊണ്ട് പോയിരിക്കുന്നു"

"ഇല്ല നമ്മള്‍ രണ്ടും പതിവ്രതരാണ്"

"എന്താ മൈത്രീ നീ ഒന്നും വിശ്വസിക്കാത്തത്?"

"നിര്‍മ്മലന്‍ വെറും പാവമാണ്"

"കൊല്ലും ഞാന്‍.. പരിഹസിക്കുന്നോ?"

"കൊല്ലാനോ.. നിര്മ്മലനൊ?" അവള്‍ പൊട്ടിപ്പൊട്ടി ചിരിച്ചു.

കൊന്നാലും അതിന്റെ ക്രെഡിറ്റ് തനിക്കു കിട്ടില്ലെന്നുറപ്പായ സ്ഥിതിക്ക് നിര്‍മ്മലന്‍ തിരിഞ്ഞു കിടന്നുറങ്ങി. ആദ്യരാത്രി പോത്ത് പോലെ കിടന്നുറങ്ങിയതിന്റെ നിര്‍വൃതി അയാളെ കാത്തിരുന്നു.

വ്യാഴാഴ്‌ച, ഒക്‌ടോബർ 01, 2009

പക

എന്ന് തീരുമീ പക?
ഒരഗ്നി പര്‍വ്വതം പോലെ,
കൂനയായ്‌ ഉണങ്ങി ഉറങ്ങുമോരായിര
മിലകള്‍ക്കടിയിലെ ഉഷ്ണമുതിരും
വര്‍ണപത്രം പോലെ..
പ്രണയം പേറും പെണ്ണിന്റെ നെഞ്ചിലപരന്റെ
മിന്ന് കുത്തി നോവിക്കും പോലെ..

എന്ന് തീരുമീ പക?
വെള്ളരി പ്രാവിന്‍ ചിറകടിയിലുമതിന്
കനലുകലെരിയുംപോള്‍.
ഇരുട്ടും തണുപ്പും കത്രീനാ കാറ്റിനുമിടയിലൊരു
പിടിവള്ളിയുടെ സുരക്ഷയിലൊരു
കാതം മരണത്തെ തടഞ്ഞ്‌,
ഇറ്റുനേരം പകയുടെ താരാട്ട് പാടി ഒട്ടു
നേരമതിന്‍ ലഹരിയിലൊരു ഭ്രമരമായ് പറക്കവെ..

ഇന്ന് തീരാമീ പക..
ഇലക്ട്രിക് ശ്മശാനത്തിലൂഴം കാത്തനാഥനായ്
ഒരു ബട്ടന്റെ താന്തോന്നിതരത്തോടെ അവസാനിക്കുന്നു
പകയുടെ മൃതകോശങ്ങളും..

ഇല്ല, ഒടുങ്ങുന്നില്ലി പക..
പറിച്ചു മാറ്റപ്പെട്ട ഹൃദയം പകരുന്നത് പക
ഇരുവര്‍ക്കായ്‌ പകുത്ത മിഴികളില്‍ ജ്വലിക്കുന്നതും പക.

ശനിയാഴ്‌ച, ഓഗസ്റ്റ് 15, 2009

എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്

ബസില്‍ വച്ചാണ് അവര്‍ ആദ്യമായി കണ്ടത്‌ നില്‍ക്കാനിടമില്ലാതെ വിഷമിച്ച അവള്‍ കയ്യിലിരുന്ന തുകല്‍ ബാഗ്‌ അയാളുടെ മടിയില്‍ നിക്ഷേപിക്കുകയായിരുന്നു. ഓരോ തവണ തന്‍റെ ബാഗിന്‍റെ സ്ഥാനം പരിസോധിക്കുംപോഴും അവള്‍ അയാളെ നോക്കി ചിരിച്ചു. ചോക്ലേറ്റ്  മുഖത്ത് വെണ്മ വിരിക്കുന്ന മനോഹരമായ ചിരി. ഈ യാത്ര അനന്തമായി തുടര്‍ന്ന് കൊണ്ടേ ഇരിക്കട്ടെ എന്ന് മോഹിച്ചു കൊണ്ടു അവളുടെ മൃദുവായ തുകല്‍ ബാഗില്‍ തഴുകി അയാള്‍ ഇരുന്നു. മോഹസാക്ഷാത്കാരങ്ങളുടെ ദൈവം ഇടപെട്ടത് കൊണ്ടാവാം 'ഠേ' എന്ന ശബ്ദം കേട്ടത്. ടയര്‍ മാറ്റുന്നതിനിടെ ചിലര്‍ പുറത്തിറങ്ങി, മറ്റു ചിലര്‍ ചായ എന്ന പേരില്‍ ചില ചായക്കൂട്ടുകള്‍ കുടിച്ചു. അയാള്‍ പുറത്തിറങ്ങിയപ്പോള്‍ അവള്‍ ഒപ്പം ചേര്ന്നു. എല്ലാവരില്‍ നിന്നും കുറച്ചകന്നു ഒരു വാഴയില തണലില്‍ അയാള്‍ തലയും ഉടലും സംരക്ഷിച്ചു. അതേ വാഴയുടെ മറ്റൊരില അവളുടെ പുഞ്ചിരികള്‍ക്ക്‌ തണുപ്പേകി.
'എന്താ പേര് ?'
തുകല്‍ബാഗിന്‍റെ ഗണ്ഡം പകര്‍ന്ന ധൈര്യത്തില്‍ അയാള്‍ ചോദിച്ചു
'ജ്വാല'
'ഒട്ടും ചേരില്ല, ദിവ്യ എന്ന് വിളിക്കും ഞാന്‍'
അവള്‍ ചിരിച്ചു. തീര്ത്തും പുതിയൊരു ചിരി. സ്ത്രീത്വത്തിന്റെ സകല മൃദുല ഭാവങ്ങളും അയാളതില്‍ ദര്‍ശിച്ചു. തുകല്‍ ബാഗ്‌ അയാള്‍ ഹൃദയത്തോട് ചേര്ത്തു പിടിച്ചു.
'എന്താ പേര് ? അല്ലെങ്ങില്‍ പറയണ്ട, നിര്‍മല്‍ എന്ന് വിളിക്കാം ഞാന്‍..'
അവള്‍ പറഞ്ഞു. അയാള്‍ തലയാട്ടി
'അയ്യോ ബസ്സ് പോകുന്നല്ലോ'
അവള്‍ കൈ ചൂണ്ടി
'പോട്ടെ, നമുക്കടുത്ത ബസിനു പോകാം.. പോരെ ?'
അവള്‍ തല കുലുക്കി
'ഈ മുഖം, ഇതാന്വേഷിച്ച്ചായിരുന്നു ഞാന്‍ ഇരുപതു വര്ഷം അലഞ്ഞത്..'
'ഞാനും, പതിനഞ്ചു വര്ഷം..'
'ഞാനൊരു ബാഗ്‌ വാങ്ങി തരാം, പകരം എനിക്കിതു തരുമോ ?'
അയാളുടെ ചോദ്യത്തിന് മറുപടിയില്ലാതെ അവള്‍ അയാളെ നോക്കി. അവളുടെ കണ്ണുകളില്‍ അപ്പോള്‍ കണ്ട ഭാവം ഏറ്റവും മഹത്തായ സ്ത്രീഭാവമാണെന്നു അയാള്‍ നിരീക്ഷിച്ചു. പെട്ടെന്ന് എന്തോ ഓര്‍ത്ത പോലെ അയാളുടെ മുഖം വിവര്‍ണമായി
'എന്ത് പറ്റി ?'
അവള്‍ ചോദിച്ചു
'എനിക്കൊരു കുറവുണ്ട്.., ഞാന്‍ വിവാഹിതനാണ് '
അയാള്‍
കുമ്പസാരിച്ചു
'പ്രവൃത്തി പരിചയം ഒരു കുറവാണോ, യോഗ്യതയല്ലേ ?'
അയാള്‍ അത്ഭുതത്തോടെ അവളെ നോക്കി. ഒരു പൊട്ടനെ പോലെ ചിരിച്ചു
'നമുക്കൊന്നിക്കാം, ഒന്നിക്കണം.. '
നിശ്ചയത്തോടെ അവള്‍ പറഞ്ഞു
ഒരു വര്ഷം വേണം എനിക്ക്. കെട്ടുപാടുകള്‍ വലിച്ചെറിയണം, നിയമപരമായി തന്നെ.. '
ഗൌരവത്തില്‍ അയാള്‍ പറഞ്ഞു
'എടുത്തോളൂ.. എനിക്കൊന്നര വര്‍ഷത്തോളം വേണ്ടി വരും..'
ഗഹനമായി ചിന്തിച്ചു തല കുലുക്കി കൊണ്ടു അവള്‍ പറഞ്ഞു
'എന്തിനാ ഒന്നര വര്ഷം ?'
'ആദ്യം ഡെലിവറി കഴിയട്ടെ, അത് കഴിഞ്ഞേ എനിക്ക് ഡൈവോര്സ് പെറ്റീഷന് ഫയല്‍ ചെയ്യാന്‍ പറ്റൂ.. കുട്ടിക്ക് വേണ്ടി നമ്മള്‍ ക്ലെയിം ചെയ്യണോ ?'
'ചെയ്യാം.. എക്സ്പിരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്തിന് വേണ്ടെന്നു വെക്കണം ?'