Thursday, September 29, 2011

ആക്സിഡണ്ട് (മിനിക്കഥ)


മുന്‍പേ പോകുന്ന ആഡംബര കാര്‍ ധടുതിയില്‍ വലത്തേക്ക് തിരിഞ്ഞപ്പോള്‍ അവനുവിനൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവനു തന്റെ ബൈക്ക് കാറില്‍ ഇടിച്ചു നിര്‍ത്തി, അഥവാ ഇടിച്ചു തെറിച്ചു. ഇടിച്ചതിലും തെറിച്ചതിലുമൊന്നും പരാതിയില്ലാതെ ഒരു ചോദ്യചിഹ്നം പോലെ അവനു ദേശീയ പാതയില്‍ നിന്നു. ഇടി കിട്ടിയ വിദേശ കാറിന്റെ ഡ്രൈവര്‍ പുറത്തിറങ്ങി നഷ്ടങ്ങളുടെ പട്ടിക നിരത്തി, റോഡ്‌ നിയമങ്ങളെ പറ്റി ഊറ്റം കൊണ്ടു. അവനു ഏതാണ്ടൊക്കെ നിഷേധിക്കുകയോ എവിടൊക്കെയോ തിരുമ്മുകയോ ചെയ്തു. അവനുവിന്റെ അസ്വാഭാവികമായ പെരുമാറ്റമാകം വിദേശ കാറിന്റെ ഡ്രൈവര്‍ പരാതിയില്ലെന്ന് പറഞ്ഞു സ്ഥലം വിട്ടത്. അവനുവും വണ്ടിയെടുക്കാന്‍ തുനിഞ്ഞു. പക്ഷെ, അവനുവിന്റെ വലതു കൈപ്പത്തി ഇടത്തേക്ക് അല്പം തിരിഞ്ഞു പോയിരുന്നു. ചുറ്റും കൂടിയവരില്‍ ചിലര്‍ അവനുവിന്റെ ഇടതു കരങ്ങള്‍ കൂടി പരിശോധിച്ച് ബോധ്യം വന്നു.
"ഒടിവ് തന്നെ" 
കൂട്ടത്തില്‍ ധാരാളം എല്ലുകളുള്ള ഒരു എല്ല് വിദഗ്ധന്‍ സൂചന തന്നു.
പോയത് സൂപ്പര്‍ സ്റ്റാറിന്റെ കാറാണെന്നും, മന്ത്രിയുടെതാണെന്നും, നെറ്റ്വര്‍ക്ക് തട്ടിപ്പുകാരന്റെതാണെന്നും സംശയം പ്രകടിപ്പിച്ച് ഓരോരുത്തരും അവനുവിനോട് അനുകമ്പ കാണിച്ചു. സംശയിക്കാനുള്ള അവസരം നാട്ടുകാര്‍ക്ക് കൊടുത്ത് അവനു വേദനിച്ച് നിന്നു.
"ആരായാലും വെറുതെ വിട്ടത് ശരിയായില്ല" മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.
"നമ്പര് നമ്മ നോട്ട് ചെയ്തിട്ടുണ്ട്" നോട്ട് ചെയ്തവര്‍ പലരുണ്ടായിരുന്നു. അവരുടെ നമ്പരുകളും പലതായിരുന്നു.
     സമൂഹത്തിന്റെ ഇംഗിതം അറിഞ്ഞെന്നവണ്ണം അവനു അടുത്തൊരു  ആശുപത്രിയിലേക്ക് ചുവടുകള്‍ വച്ചു. എക്സറേക്ക് കൈകാല്‍കള്‍ വച്ച് കൊടുത്ത ശേഷം, ഡോക്ടറെ കാണാന്‍ ക്ഷമയോടെ കാത്തിരിക്കുമ്പോള്‍ അവനുവിനു തന്റെ കൈ ഒടിഞ്ഞത് തന്നെയെന്ന് ഉറപ്പായി. അവനു തന്റെ ഒടിഞ്ഞ കൈപ്പത്തി മടിയില്‍ വച്ച്‌, ഓടിഞ്ഞോ എന്ന് സംശയമുള്ള ഇടതു കാല്‍മുട്ടില്‍ തടവിക്കൊണ്ടിരുന്നു. കാലെങ്കിലും ഒടിയാതിരുന്നെങ്കില്‍ എന്നൊരു പ്രാര്‍ത്ഥന മനസ്സില്‍ നിന്നുയര്‍ന്നു. 
"പ്ലാസ്റ്റര്‍ എടുക്കാന്‍ എത്ര നാളെടുക്കും?" മനസ്സില്‍ മിന്നല്‍ പിണര്‍ പോലെ വന്ന സംശയം അവനു അടുത്തിരുന്നയാളോട് ചോദിച്ചു. 
"ഒരു മാസം.. രണ്ടു മാസം.. മൂന്നു മാസം... ......, ഓടിവിന്റെ കാഠിന്യമനുസരിച്ചിരിക്കും" ക്രൂരമായ മറുപടി കേട്ട് അവനു ഞെട്ടി.
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍  ആര് പൂര്‍ത്തിയാക്കും. പ്ലസ്റ്റെര്‍ ഇട്ട കൈകൊണ്ട്  മിന്മിനിക്ക് എങ്ങനെ എസ്എംഎസ് അയക്കും?
ഡോക്ടര്‍ വിളിച്ചപ്പോള്‍ അവനു വെടിയുണ്ട പോലെ അകത്തേക്ക് പാഞ്ഞു.
"ഫ്രാക്ച്ചര്‍ ഒന്നുമില്ല" ഡോക്ടര്‍ എക്സറേ ഫിലിമിലേക്ക് വിരല്‍ ചൂണ്ടി.
അവനു അവിശ്വസനീയതയോടെ ഡോക്ടറെയും പിന്നെ നേര്സിനെയും നോക്കി.
"ഈ കുറിപ്പ് ഫാര്‍മസിയില്‍ കാണിക്കണം" നേഴ്സ് മൊഴിഞ്ഞു.
"ആകെ ഒരു മരുന്നേ ഉള്ളോ?" കുറിപ്പില്‍ നോക്കിയ ശേഷം അവനു സംശയിച്ചു.
" ഒരു മരുന്ന് പോലും ഇല്ല, എക്സറേ റൂമില്‍ താങ്കള്‍ മറന്നു വച്ച വാച്ച് ഈ കുറിപ്പ് കാണിച്ചാല്‍ കിട്ടും"
അടുത്ത രോഗിക്ക് വേണ്ടി ഡോക്ടറുടെ മനം തുടിച്ചത്‌ അവനു അറിഞ്ഞില്ലെങ്കിലും, അതറിഞ്ഞ നേഴ്സ് വാതില്‍ തുറന്ന് അവനുവിനെ പുറത്തേക്കു നയിച്ചു.

Thursday, September 01, 2011

അണ്ണായും ഞാനും

ഞാന്‍ അണ്ണായെന്നൊരാള്‍
ഞങ്ങളും അണ്ണായെന്ന് ചിലര്‍

അഴിമതി നാടിന്‍ ശാപമെന്നണ്ണാ
തന്നെ തന്നെയെന്ന് തമ്പിമാര്‍

നമുക്കൊരു നിയമം വേണം
ആവട്ടെ, ആവാം... 

ഒന്നായ് മുന്നേറുന്നു നാം
മുന്നേറുന്നു നാം...

ലാത്തിതോക്കുകള്‍ തളര്ത്തില്ല നമ്മെ
തളര്ത്തില്ല, തളര്ത്താതിരിക്കട്ടെയെന്നാത്മഗതം

 ഞാന്‍ ഗാന്ധിയനാണ്
 ഞങ്ങളും ഗാന്ധിയരാണ്‌

 അഹിംസയും നിരാഹാരവും എന്‍ വഴി
 അഹിംസയും നിരാഹാരവും അണ്ണായുടെ വഴി

Saturday, August 14, 2010

മുത്തച്ഛന്റെ അസ്തമയം (മിനിക്കഥ)



നഗരത്തിലെ തിരക്കേറിയ ഭാഗത്തെ ഇടുങ്ങിയ ഫ്ലാറ്റിലെ ചാരുകസേരയില്‍ മുത്തച്ഛന്‍ ചാഞ്ഞു കിടന്നു.
"പ്രകൃതീന്നു വച്ചാ എന്താ മുത്തച്ഛാ ?" ഒന്‍പതു വയസുള്ള പേരക്കിടാവ് മുഖവുരയില്ലാതെ ചോദിച്ചു.
"പ്രകൃതീന്നു വച്ചാ.. നീയാ ജനാലയിലൂടെ പുറത്തേക്കു നോക്ക്.."
"ഓഹോ ഇതോ?.." മനീഷിനു തൃപ്തിയില്ല.
"എന്താ നീ കാണുന്നത്?.." കാഴ്ചയില്ലാത്ത മുത്തച്ഛന് ശങ്കയായി.
"കൃഷ്ണച്ചെട്ടിയാരുടെ കെട്ടിടത്തിനു പിന്നിലെ നിരനിരയായ ഇലക്ട്രിക് വയറുകള്‍, വാട്ടര്‍ പൈപ്പുകള്‍, ജനറേട്ടര്‍ റൂം, സെപ്ടിക് ടാങ്കുകള്‍..."
"അതല്ല മോനെ.. മോന്‍ ഫ്ലാറ്റിന്റെ മറുവശത്തുള്ള ജനാലയിലൂടെ നോക്കൂ.."

അല്പനേരത്തെ മൌനത്തിനു ശേഷം മനീഷിന്റെ ശബ്ദം വീണ്ടുമുയര്‍ന്നു.
"നിക്സന്റെ കാര്‍ വര്‍ക്ഷോപ്പ്, മൊബൈല്‍ കമ്പനിയുടെ ടവര്‍, ഗവര്‍മെന്റ് ആശുപത്രിയുടെ നിറമില്ലാത്ത കെട്ടിടം.."

"ഇനിയും ജനാലകളുണ്ടല്ലോ മോനെ.."
നിമിഷങ്ങള്‍ നീണ്ട കാല്പെരുമാറ്റത്തിന് ശേഷം ജനാല തള്ളിത്തുറക്കുന്ന പുതിയൊരു ശബ്ദം മുത്തച്ഛന്‍ കേട്ടു.
"ചെറുപ്പക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഡോക്ടറുടെ വാടക വീടാ മുത്തച്ഛാ ഇത്.. എന്റെ മുത്തച്ഛാ രണ്ടു ചേട്ടന്മാര് കെട്ടിപ്പിടിക്കുന്നു.."
"നീ ജനാലയടക്ക്.. അത് പ്രകൃതിയല്ല, പ്രകൃതിവിരുദ്ധതയാ.."
ജനാല ആഞ്ഞടക്കുന്ന ശബ്ദം മുത്തച്ഛനെ ആശ്വാസിപ്പിച്ചു. ആഞ്ഞടച്ച ജനാല ഉദ്ദേശിച്ചത് പോലെ തന്നെ തുറന്ന് പൂര്‍വ്വസ്ഥിതി പ്രാപിച്ചതില്‍ മനീഷിനും ആശ്വാസമായി.

ഇനിയും ജനാലകള്‍ തുറക്കാന്‍ പറയാന്‍ മുത്തച്ഛന് തോന്നിയില്ല. അയാള്‍ പേരക്കുട്ടിയെ അടുത്ത് വിളിച്ചു പ്രകൃതിയെപ്പറ്റി വര്‍ണ്ണിച്ച് തുടങ്ങി.
"പ്രകൃതിയെന്നാല്‍ വൃക്ഷലതാദികളും ജന്തുജാലങ്ങളും ആകാശവും ഭൂമിയും കാറ്റും മഴയുമെല്ലാം ചേര്‍ന്നതാണ്.. ഇവിടെ ഈ നഗരത്തില്‍ അതൊന്നുമുണ്ടാവില്ല മോനെ.."
"ഉണ്ട് മുത്തച്ഛാ.. ഈ ഫ്ലാറ്റില്‍ നിന്ന് നോക്കിയാല്‍ തന്നെ ഇതെല്ലാം കാണാം.. നമ്മുടെ ഫ്രണ്ട് ഡോര്‍ തുറന്നാല്‍ മതി.."
മുത്തച്ഛന് വിശ്വാസം വന്നില്ല. എങ്കിലും ഫ്രണ്ട് ഡോര്‍ തുറന്ന അവന്റെ വാക്കുകള്‍ക്കു അയാള്‍ കാതോര്‍ത്തു.
"മുത്തച്ഛന്‍ പറഞ്ഞതെല്ലാം എനിക്ക് കാണാം.. ഹരിതാഭം എന്ന ഫ്ലാറ്റിനു മുകളില്‍ 'L' ഷേപ്പില്‍ ഒരു കീറ് ആകാശം, 'q' ഷേപ്പുള്ള മുരിങ്ങയില്‍ എക്സോസ്റ്റ് ഫാനില്‍ നിന്നുള്ള മാരുതന്‍........."

ഓടയുടെ ചക്രവാളത്തില്‍ എലികള്‍ ഉദിച്ചുയരുമ്പോള്‍ മുത്തച്ഛന്‍ ചാരുകസേരയില്‍ അസ്തമിച്ചു തുടങ്ങി.

Friday, July 09, 2010

തത്വ മെസ്സി (നര്‍മ്മം)




ഒരു ഫുട്ബോള്‍ ആരാധകനൊന്നുമല്ല ഞാന്‍. പക്ഷെ ചുറ്റും നടക്കുന്ന കളിയുടെ ആരവവും ആവേശവും ഞാനും അറിയുന്നു. നമുക്കും ശക്തമായൊരു ഫുട്ബോള്‍ ടീമുണ്ടായിരുന്നെങ്കിലെന്നു നിങ്ങളെ പോലെ ആഗ്രഹിക്കുന്നു. എവ്ടെ?

തത്ക്കാലം ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ബ്രസീല്‍ ടീമുമായി ലോകകപ്പില്‍ ഏറ്റുമുട്ടുന്നതായി സങ്കല്‍പ്പിക്കുകയാണ്, കളി ഇന്ത്യയില്‍ വച്ച്. അത്തരമൊരു സാങ്കല്പിക മത്സരത്തിലെ ചില സുവര്‍ണ നിമിഷങ്ങള്‍. കളിക്കളത്തിലെ കളി മാത്രമല്ലിതില്‍. കളത്തില്‍ നമുക്ക് കളി കുറവാണല്ലോ..


ഇന്ത്യ X ബ്രസീല്‍

മത്സരം തുടങ്ങി അടുത്ത സെക്കന്റില്‍ തന്നെ മുഴുവന്‍ ബ്രസീല്‍ കളിക്കാരും ഇന്ത്യന്‍ ഗോള്‍ മുഖത്തേക്ക് കുതിച്ചു പാഞ്ഞു. ഇന്ത്യക്കാരും അവരുടെ പിറകെയോടി. ബോള്‍, ഗ്രൌണ്ടിന്റെ മദ്ധ്യത്തില്‍ അല്‍പ സമയം അനാഥമായി. അബദ്ധം മനസിലാക്കി ഒരു ബ്രസീലുകാരന്‍ ബോള്‍ തട്ടിക്കൊണ്ടു വന്നു. കൂട്ടുകാരോടൊപ്പം പങ്കുചേരാനാവാതെ ബ്രസീല്‍ ഗോളി അതിദൂരെ ഏകനായി, വിഷാദനായി നിന്നു. ആദ്യ മിനിറ്റില്‍ തന്നെ ഗോളടിക്കാന്‍ കഴിഞ്ഞപ്പോള്‍ ബ്രസീല്‍ ഞെട്ടി. ഇന്ത്യ ശാന്തമായി അതിനെ നേരിട്ടു.

ഈ സമയം ഗോള്‍ പോസ്റ്റില്‍ ഉറക്കം തൂങ്ങിയിരിക്കുകയായിരുന്നു ബ്രസീല്‍ ഗോളി. ഗോളിക്ക് കടല വില്‍ക്കാന്‍ വന്ന പയ്യന്‍ സന്തോഷത്തോടെ മടങ്ങി. കാണികളെല്ലാം ഇതിനോടകം ഇന്ത്യന്‍ ഗോള്‍ പോസ്റ്റിനരികിലേക്ക് മാറിയിരുന്നു. വാച്ചില്‍ നോക്കിയ ബ്രസീല്‍ ഗോളി, ഫസ്റ്റ്ഹാഫ് തീരാന്‍ ഇനിയും ഏറെ സമയമുണ്ടെന്ന് മനസിലാക്കി, ചായ കുടിക്കാന്‍ പോകുന്നു. തിരികെ വന്ന ഗോളി കണ്ണ് തുറക്കുമ്പോള്‍ റഫറി മഞ്ഞ കാര്ടുയര്‍ത്തി നില്‍ക്കുന്നു. ഗോള്പോസ്ടിലിരുന്നു ഉറങ്ങിയതാണ് വിനയായത്. ആദ്യമായി മഞ്ഞ കാര്‍ഡ്‌ കണ്ട വിഷമത്തില്‍ നില്‍ക്കവെ ഗോളിയെ തേടി ഒരു ടൂര്‍ ഓപ്പറേറ്റര്‍ വന്നു. ഇന്ത്യയിലെ എല്ലാ സുഖവാസ കേന്ദ്രങ്ങളുടെയും വിവരങ്ങളടങ്ങിയ കമ്പനിവക ബ്രോഷര്‍ ഗോളിക്ക് കൊടുത്ത്, കുടുംബത്തെയും കൂട്ടുകാരേയും ഇന്ത്യയിലേക്ക്‌ ക്ഷണിച്ചു.

ഓടി മടുത്ത ചില ഇന്ത്യന്‍ കളിക്കാര്‍ ഗ്രൌണ്ടിലിരുന്നു വിശ്രമിച്ചു. കളിക്കിടെ വിശ്രമിച്ചതിന് മഞ്ഞ കാര്‍ഡും, അത് മൈന്‍ഡ് ചെയ്യാതിരുന്നതിന് ചുവപ്പ് കാര്‍ഡും കാണിക്കപ്പെടുന്നു. രണ്ടും മൈന്‍ഡ് ചെയ്യാത്തത് കൊണ്ട് റഫറി കളിയിലേക്ക് മടങ്ങി പോകുന്നു. റിസേര്‍വ് ബെഞ്ചിലിരുന്ന നാലോളം ഇന്ത്യന്‍ കളിക്കാര്‍ കളത്തില്‍ നുഴഞ്ഞു കയറി കളിച്ചു തുടങ്ങുന്നു. ബ്രസീല്‍ കോച്ച് ഇത് കാണുന്നുണ്ടെങ്കിലും സ്കോര്‍ ബോര്‍ഡില്‍ നോക്കിയ ശേഷം നുഴഞ്ഞു കയറ്റം കാര്യമായെടുക്കുന്നില്ല.

അടുത്ത കളിയില്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഒരു വ്യവസായി ടീം ഒഫീഷ്യലിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്യുന്നു. റെഡികാഷ് ഉണ്ടായിരുന്നതിനാല്‍ അയാള്‍ക്ക്‌ നടന്നുകൊണ്ടിരിക്കുന്ന കളിയില്‍ തന്നെ അവസരം ലഭിക്കുന്നു. കോഴ നല്‍കിയ വ്യവസായി ആളനക്കമില്ലാത്ത ഭാഗത്ത്‌ കൂടി ഗ്രൗണ്ടില്‍ കയറി കളിക്കാരോട് ചേരുന്നു. റഫറി ഇത് കണ്ടെങ്കിലും ചുറ്റും നോക്കി, ഗ്രൗണ്ടില്‍ ഇനിയും ധാരാളം സ്ഥലമുണ്ടല്ലോ എന്ന് വിചാരിച്ച് ക്ഷമിക്കുന്നു. വ്യവസായി ക്യാമറക്ക് മുന്നിലൂടെ തെക്ക് വടക്ക് ഓടുന്നു.

ഇതിനിടെ ബ്രസീല്‍ ടീം ഡോക്ടറെ പാമ്പ് കടിക്കുന്നു. ഒരു മാസം മുന്‍പ് വരെ കണ്ടല്കാടായിരുന്ന പ്രദേശം മണ്ണിട്ട്‌ നിരത്തി ഫുട്ബോള്‍ ഗ്രൌണ്ടാക്കുകയായിരുന്നു. തിരക്കുകള്‍ക്കിടയില്‍ കളിക്കാരാരോ അഴിച്ചിട്ട ജര്‍സി അണിഞ്ഞ് മൊബൈല്‍ കാമറയില്‍ ഫോട്ടോയെടുക്കുന്ന കൂട്ടുകാരായ മലപ്പുറം ഹാജിയും മഹാനായ ജോജിയും.

കളിക്കളത്തിന്റെ ഒഴിഞ്ഞ കോണില്‍ ബ്രസീല്‍ ഗോള്‍ പോസ്റ്റിനു പിറകിലിരുന്ന് 'തത്വ മെസ്സി' യുടെ രചനയിലായിരുന്നു ഒരാള്‍. അദ്ദേഹം ഇങ്ങനെ എഴുതി. "ക്ലബിന് വേണ്ടി ഗോളടിക്കുന്ന മെസ്സിക്ക് രാജ്യത്തിന് വേണ്ടി ഗോളടിക്കാന്‍ പറ്റുന്നില്ല. രാജ്യത്തിന്‌ വേണ്ടി തിളങ്ങുന്ന ക്ലോസെക്ക് ക്ലബിന് വേണ്ടി തിളങ്ങാനാവുന്നില്ല. ഏതൊരിന്ത്യന്‍ കളിക്കാരനും രാജ്യത്തിന് വേണ്ടിയും ക്ലബിന് വേണ്ടിയും സ്ഥിരതയോടെ ഗോളടിക്കാതിരിക്കുന്നു. അപ്പോളാരാണ് മികച്ച കളിക്കാരന്‍? "

ഒരു മിനിറ്റില്‍ ഹാട്രിക് അടിച്ച കളിക്കാരനെ അഭിനന്ദിക്കുന്ന ബ്രസീല്‍ സംഘം. ഇതേ സമയം ഇന്ത്യന്‍ കളിക്കാര്‍ തമ്മില്‍ കലഹിക്കുന്നു. വല്ലപ്പോഴും തൊടാന്‍ കിട്ടുന്ന പന്ത് പാസ്‌ ചെയ്യുമ്പോള്‍ സംവരണ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നായിരുന്നു പരാതി. ബ്രസീല്‍ കളിക്കാര്‍ അവരെ ആശ്വസിപ്പിച്ച് കളി തുടരാന്‍ പ്രേരിപ്പിക്കുന്നു. ഇതേ സമയം ഹെല്‍മെറ്റ്‌ വയ്ക്കാന്‍ നിയമം അനുവദിക്കുമോ എന്ന് റഫറിയോട് തിരക്കുകയായിരുന്നു ഇന്ത്യന്‍ ഗോളി. പിറകില്‍ ഗോള്‍ വലയുടെ പൊട്ടിപ്പോയ ഇഴകള്‍ വലിച്ചുകെട്ടാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ പാട് പെട്ടു.

കളി കണ്ടു കൊണ്ടിരുന്ന നേതാവ് അരികിലിരുന്നയാളോട് ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു. ഈ കളിക്ക് ഒരു ഉപരോധ സമരത്തിന്റെ സ്വഭാവമുണ്ടല്ലോ എന്നായിരുന്നു നേതാവിന്റെ കണ്ടെത്തല്‍. സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളുടെ എന്തെങ്കിലും രഹസ്യ അജണ്ട നടപ്പക്കപ്പെടുന്നുണ്ടോ എന്ന് നേതാവ് ഉല്‍ക്കണ്ടപ്പെട്ടു. ജാഥക്ക് ആളെ കിട്ടാതെ വരുമോ എന്ന് ആത്മഗതം നടത്തി.പോക്കറ്റിലിരുന്ന ഓല പീപ്പിയെടുത്ത് പകയോടെ ഊതി.

144 - 0 ന് ബ്രസീല്‍ ഇന്ത്യയെ തോല്പിക്കുന്നു. മത്സരം ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തുന്നു എന്നറിഞ്ഞ് ഇന്ത്യന്‍ കളിക്കാര്‍ അവശരെങ്കിലും തുള്ളിച്ചാടി. കളിക്കിടെ നുഴഞ്ഞു കയറിയവരും വളഞ്ഞ വഴിക്ക് വന്നവരും വന്ന വഴിയെ മടങ്ങി. വെറും അഞ്ചു ഗോള്‍ മാത്രമടിച്ച കളിക്കാരനെ ബ്രസീല്‍ കോച്ച് സാംബാതാളത്തില്‍ തെറിയഭിഷേകം നടത്തുന്നു. 144 ഗോള്‍ മാത്രം വഴങ്ങിയതിന് ഇന്ത്യന്‍ കോച്ച് ഗോളിയെ ആലിംഗനം ചെയ്യുന്നു.

Monday, March 29, 2010

ഉഷ്ണകാലം

ഉഷ്ണകാലമിത്
ശൈത്യജാലകം കടന്ന്,
തമസ്സിന്റെ പാളികളിളക്കി,
സ്വപ്നാടനങ്ങള്‍‍ക്കിടവേളയായ്‌. 

ചിന്താപ്രവാഹത്തില്‍
തടയിണകള്‍ പടുത്ത്,
മുഴങ്ങിത്തിരിയും പങ്കയുടെ
ചുടുകാറ്റില്‍  കരിഞ്ഞ്‌,
സ്വപ്നങ്ങള്‍ക്ക് തളമണിച്ച്‌,
മോഹങ്ങള്‍ക്ക് കുഴിയെടുത്ത്,
നിദ്രക്കു കടം പറഞ്ഞു
മൊരു കഷ്ട്കാലം.

പാരോളം കുനിഞ്ഞു കേഴും
തുളസിത്തണ്ടിനൊരു
സ്വേദപ്രവാഹവും കുളിരേകിയില്ല,
നനവേകിയില്ല.
ഘോരമായുയരും കാകരോദനമത്
ബലിച്ചോറിനല്ല
മുഖമൊളിപ്പിക്കാനൊരില-
ത്തണലിനോ  വറ്റ്  നനവിനോ,
ഏഴഴകില്‍ പൊതിഞ്ഞയുടലില്‍
താപപ്രവാഹം.

ഉഷ്ണകാലം, ഇനി
കണക്കെടുപ്പിന്റെ ശാപകാലം
കൊടുത്തതൊന്നൊന്നായ്  തിരികെ
വാങ്ങൂ,  ഇത് ഭൂമിനീതി..

Wednesday, February 03, 2010

ആല്‍മരച്ചുവട്ടിലെ നായ

ദിനമണിക്ക് വീണ്ടും ഒരബദ്ധം പറ്റി. അതിബുദ്ധിമതി എന്നാണു ദിനമണി സ്വയം കരുതുന്നത്. അതുകൊണ്ട് തന്നെ പറ്റുന്ന അബദ്ധങ്ങള്‍ എന്നും ദിനമണി സ്വകാര്യമായി വച്ചു. അതിലേറെ, ദിനമണിക്ക് പറ്റുന്ന അബദ്ധങ്ങള്‍ പുറത്തു പറയാന്‍ കൊള്ളാത്തവയുമായിരുന്നു.

ഏതൊരു പെണ്‍കുട്ടിയുടെതും പോലെ സാധാരണമായിരുന്നില്ല ദിനമണിയുടെ അബദ്ധങ്ങളുടെ തുടക്കം. ചോദ്യങ്ങള്‍ ചോദിക്കാത്ത ഭാഷദ്ധ്യപകരോടോ ടിക്കറ്റ് മുറിക്കാത്ത കണ്ടക്ട്ടരോടോ ദിനമണിക്ക് അനുരാഗം തോന്നിയില്ല. അങ്ങനെ തോന്നിയ കൂട്ടുകാരികളെ ദിനമണി പുച്ചിച്ചതുമാണ്. ബസ്ടോപ്പിലോ ഐസ്ക്രീം പാര്ലരിലോ ദിനമണിയുടെ ചര്യകളെ ആര്‍ക്കെങ്കിലും സ്വധീനിക്കാനുമായില്ല. ദിനമണി കൂട്ടുകാരികളുടെ നട്ടെല്ലുള്ള നേതാവായതങ്ങനെയാണ്.
പക്ഷെ എത്ര നാള്‍ ? ദിനമണിക്കും വിരസത തോന്നി. എക്സിബിഷന്‍ ഗ്രൌണ്ടുകളില്‍ പോകാനും, രുചിയേറിയ ബെര്‍ഗരുകള്‍ക്ക് മുതല്‍ മുടക്കാനുമൊരാള്‍, അത്രയൊക്കെയെ ദിനമണിക്കുധേശ്യമുണ്ടായിരുന്നുള്ളൂ.
രത്തന്റെ ശനിദശ തുടങ്ങുന്നതവിടെയാണ്. രത്തന്‍ പൊക്കം കുറഞ്ഞ ഒരു കച്ചവടക്കാരനായിരുന്നു. അയാള്‍ എന്ത് കച്ചവടം ചെയ്യുന്നു എന്നത് ദിനമണിക്കൊരു പ്രശ്നമായിരുന്നില്ല. ഏതായാലും അയാളുടെ പോക്കറ്റില്‍ എപ്പോഴും നോട്ടുകളുണ്ടായിരുന്നു. അയാള്‍ വളരെ മൃദുവായി സംസാരിച്ചു. രത്തന്‍ അറിഞ്ഞോ അറിയാതെയോ എപ്പോഴൊക്കെയോ ദിനമണിയുടെ മൃദുലവികാരങ്ങള്‍ ഉണര്‍ന്നു. പക്ഷെ ഇരുമ്പു കച്ചവടക്കാരനായ രത്തന് പെണ്‍ മനസുകളുടെ ഗേജുവ്യത്യാസങ്ങള്‍ അറിയുവാനുള്ള കഴിവില്ലായിരുന്നു.

ഒരു വിദേശ കമ്പനിയുടെ രാത്രിപ്പണിക്കാരനായ കമലേഷിനു തന്റെ മോഹങ്ങള്‍ സഫലീകരിക്കാനാവും എന്ന് ദിനമണിക്ക് തോന്നി. അവര്‍ ലോകത്തുള്ള എല്ലാ വിഷയങ്ങളെ പറ്റിയും സംസാരിച്ചു. ഒപ്പം ദിനമണി ആഗ്രഹിച്ച വിഷയങ്ങളും. എല്ലാം ദിനമണിയുടെ ഇംഗിതം പോലെ നടക്കവേയാണ് കമലേഷിന്റെ അമ്മക്ക് കുഞ്ഞിക്കാലുകളെപ്പറ്റി ഓര്‍മ്മ വന്നത്. ദിനമണി വീണ്ടും ഏകയായി.

ദിനമണി ആനച്ചന്തവും കണ്ണുകളില്‍ കാമാസക്തി ഉറങ്ങുന്നവളുമായിരുന്നു. അതിനാലാവാം വഴിപിഴച്ച പുരുഷ പ്രജകളുടെ മനസ്സില്‍ അവള്‍ അതിവേഗം സ്ഥാനം പിടിച്ചിരുന്നത്. അവള്‍ക്ക് പക്ഷെ ഇത്തരക്കാരോട് പുച്ഛമായിരുന്നു. പുച്ഛമില്ലാത്തവര്‍ക്കാകട്ടെ  അവളില്‍ എന്തെങ്കിലും ദര്‍ശിക്കാന്‍ കഴിഞ്ഞതുമില്ല.

മൃത്യുജ്ഞയനെ ആദ്യമായി കണ്ടത് ദിനമണി ഓര്‍ക്കുന്നുണ്ട്.  അത്തരക്കാരെ ദിനമണി അധികം കണ്ടിട്ടില്ല. മൃത്യുജ്ഞയനെ വീണ്ടും കണ്ടപ്പോള്‍ ദിനമണിക്ക്  അയാളില്‍ എന്തെന്നില്ലാത്ത കൌതുകം തോന്നി. മറ്റാരോടെങ്കിലും സദൃശ്യപ്പെടുത്താവുന്നവ ആയിരുന്നില്ല അയാളുടെ രൂപചലനങ്ങള്‍. പുതുമ തേടിയുള്ള യാത്രക്കിടെ കണ്ടെത്തിയ ആ പുതുരൂപത്തെ അവള്‍ക്കിഷ്ട്ടമായി. പക്ഷെ അയാളൊന്നു നോക്കിയിട്ട് വേണ്ടേ തന്റെ ഇംഗിതമൊന്നറിയിക്കാന്‍. പക്ഷെ മൃത്യുജ്ഞയന്‍ അവളെ നോക്കാതിരിക്കുക തന്നെ ചെയ്തു.

"എന്നേ നോക്കാത്തതെന്തേ?" ഒരിക്കല്‍ ക്ഷമ കേട്ട് അവള്‍ ചോദിച്ചു.
മൃത്യുജ്ഞയന്‍ അവളുടെ കണ്ണുകളിലേക്കു നോക്കിയതിന്റെ തീവ്രതയില്‍ അവളുടെ കൃതൃമഭാവങ്ങള്‍ അലിഞ്ഞാവിയായി പോയി.
"അരുതാത്തതെന്തെങ്കിലും പറഞ്ഞെങ്കില്‍ ക്ഷമിക്കണം.." അവള്‍ വിനയം നടിച്ചു.
മൃത്യുജ്ഞയന്‍ ഒന്നുമുരിയാടാതെ തിരിഞ്ഞു നടന്നു.
" പിന്നേ.. ഞാനിഷ്ട്ടപ്പെടും.." ദിനമണി പിറകില്‍ നിന്ന് വിളിച്ചു പറഞ്ഞു. അവള്‍ കള്ളം പറഞ്ഞതായിരുന്നു.
"ശെരിക്കും ഇഷ്ട്ടപ്പെടുന്നുണ്ടോ?"  മൃത്യുജ്ഞയന്റെ തിരിഞ്ഞു നിന്നുള്ള ചോദ്യം ദിനമണി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
"ഉവ്വ്.." മനസ് തീരുമാനിക്കും മുന്‍പ് അവളുടെ മറുപടി പുറത്തു വന്നു.
"എങ്കില്‍ വരൂ... വിജനമായ ആ ആല്‍മരച്ചുവട്ടിലേക്ക് പോകാം .." മൃത്യുജ്ഞയന്‍ അവളുടെ മുഖത്ത് ഒരുത്തരം പ്രതീക്ഷിച്ചു നിന്നു. ദിനമണി ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്.
"പറഞ്ഞത് കേട്ടില്ലേ, പരിശുദ്ധയാണെങ്കില്‍ നിനക്ക് വരാം.."
ദിനമണി വീണ്ടും നടുങ്ങി. മുള്ള്മുന പോലെ കുത്തിക്കയരുന്ന ചോദ്യത്തിന്റെ പ്രതിധ്വനികളില്‍ നിന്നു രക്ഷപ്പെടാന്‍ അവള്‍ മൃത്യുജ്ഞയന്റെ പിറകെ സാവധാനം ചലിച്ചു. ഒട്ടു നേരം അവര്‍ നിശബ്ദരായി നടന്നു. എപ്പോഴോ അവള്‍ നഷ്ട്ടപ്പെട്ട ചിന്താശക്തി  വീണ്ടെടുത്തു. താന്‍ ശരിക്കും തോല്പ്പിക്കപ്പെട്ടതായി അവള്‍ക്ക് തോന്നി. താന്‍ അയാളെ ആഗ്രഹിച്ചെന്നത് സത്യം, എന്ന് കരുതി .....
"ഹേയ്‌, ഞാന്‍ പോകുന്നു..." അവള്‍ വാക്കുകള്‍ക്ക് ഘനം കൂട്ടി പറഞ്ഞു.
"നീ പോകും, നീ പോകണം.."  തിരിഞ്ഞു നോക്കാതെയാണ്‌ മൃത്യുജ്ഞയന്‍ അത്രയും പറഞ്ഞത്. ദിനമണിക്കൊന്നും മനസിലായില്ല. അവള്‍ അയാളുടെ പിറകെ തന്നെ നടന്നു.
വിജനമായ ആല്‍മരച്ചുവട്ടില്‍ അയാള്‍ നടപ്പ് നിര്‍ത്തി.
"എന്തെ നീ പോയില്ല?" അവള്‍ ഒന്നും മിണ്ടിയില്ല.
"പൊയ്ക്കോ.." അയാള്‍ പറഞ്ഞു. അവള്‍ അയാളെ അദ്ഭുതതോടെ നോക്കുകയാണ്.
"ഞാന്‍ പോണില്ല.." അവള്‍ സാവധാനം ചെന്ന് അയാളുടെ അരികിലിരുന്നു. ഒട്ടു നേരം അവളുടെ കണ്ണുകളിലേക്കു നോക്കിയ ശേഷം മൃത്യുജ്ഞയന്‍ അവളെ പുണര്‍ന്നു.
എങ്ങനെയാണിയാളെ സ്വന്തമാക്കുക?  സ്വന്തം ജീവിതത്തില്‍ ഇതുവരെ ആവശ്യം വന്നിട്ടില്ലെങ്കിലും പുരുഷന്റെ മന:ശാസ്ത്രം ദിനമണി പലര്‍ക്കും ഉപദേശിച്ചിട്ടുള്ളതാണ്. പുരുഷന് നായയുമായുള്ള സാദൃശ്യം ദിനമണി പല രീതിയില്‍ സ്ഥാപിച്ചു തരും. വയറു നിറഞ്ഞാല്‍ ഈ വര്‍ഗങ്ങള്‍ക്ക് ഒരു സ്നേഹവുമില്ല, ഒരു നുള്ള് കൊടുത്ത് ബാക്കി കയ്യില്‍ വച്ചാല്‍ ഇവറ്റകള്‍ വാലും ചുരുട്ടി കാല്ച്ചുവട്ടിലിരിക്കും, എത്ര കാലം വേണമെങ്കിലും.. പക്ഷെ എല്ലാമറിയാമായിരുന്നിട്ടും ദിനമണി ശരിക്കും കഷ്ട്ടപ്പെടുകയായിരുന്നു,  മൃത്യുജ്ഞയനില്‍ നിന്നു ചിലതെങ്കിലുമൊക്കെ സൂക്ഷിച്ചു വയ്ക്കാന്‍..

ദിനമണി കാത്തിരിക്കുകയാണ് മൃത്യുജ്ഞയന് വേണ്ടി.  ഒരര്‍ത്ഥത്തില്‍ ദിനമണിക്കതിനു സമയമുണ്ട്. പ്രായം ഇരുപതു തികഞ്ഞിട്ടില്ല, വീട്ടില്‍ പ്രാരാബ്ദങ്ങളുമില്ല. ദിനമണിയുടെ ആഗ്രഹങ്ങള്‍ ആരും സാധിക്കാതെയുമിരുന്നില്ല. പക്ഷെ മൃത്യുജ്ഞയന്‍, അയാള്‍ ദിനമണിയെ ഭ്രാന്തു പിടിപ്പിക്കുകയാണ്.
"നീ വരുന്നോ?" ഒരിക്കല്‍ മൃത്യുജ്ഞയന്‍ അവളോട്‌ ചോദിച്ചു.
"എങ്ങോട്ട്?" അവള്‍ ചോദിച്ചു.
"ആല്‍മരച്ചുവട്ടിലേക്ക്.." ഇതും പറഞ്ഞു അയാള്‍ നടന്നുതുടങ്ങിയിരുന്നു. ദിനമണിയുടെ മുഖത്ത് ഒരു ഗൂഡമന്ദഹാസം വിരിഞ്ഞു. അവള്‍ അയാളെ അനുഗമിച്ചു. മൃത്യുജ്ഞയന്‍ ഒരു വാലാട്ടി നായയായി മാറുന്നത് അവള്‍ മനസ്സില്‍ കണ്ടു.

ആല്‍മരച്ചുവട്ടില്‍ മൃത്യുജ്ഞയന്‍ ഇരുന്നു. ദിനമണി ഒപ്പമിരിക്കണമെന്നു അയാള്‍ പ്രതീക്ഷിച്ചിരിക്കണം. അവള്‍ പക്ഷെ നിലത്തു തറഞ്ഞ ഒരു വേരില്‍ ചാരി നില്‍ക്കുകയാണ്.
"ഇരിക്കൂ..." അയാള്‍ പറഞ്ഞു.
"വേണ്ട, ഞാന്‍ നിന്നോളം .."
"അതെന്താ അങ്ങനെ?"
"എനിക്ക് ചിലത് പറയാനുണ്ട്."
"പറയൂ.."
"എന്നെ വിവാഹം കഴിക്കുമോ?"
"ഇല്ല.." അയാള്‍ നിലത്തെവിടെയോ നോക്കി ലഘുവായി പറഞ്ഞു.
"ഞാനിഷ്ട്ടപ്പെട്ടു പോയി.."
"ഭരണഘടന അതനുവദിക്കുന്നുണ്ട്.."
"നിങ്ങളെ പോലൊരാളെ ഞാന്‍ കണ്ടിട്ടില്ല.."
"അങ്ങനെ വന്നാല്‍പിന്നെ എന്റെ പ്രസക്തി എന്താണ്?"
"നിങ്ങളാണ് യഥാര്‍ത്ഥ പുരുഷന്‍.."
"ഹ ഹ ഹ.."
"നിങ്ങളുടെ നീണ്ട കരങ്ങള്‍ ഈ ആല്‍മരത്തിന്റെ വേരുകള്‍ പോലെയെനിക്ക് തോന്നുന്നു."
".............."
"നിങ്ങളെ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കും പറ്റില്ല.."
"നീ പറഞ്ഞതൊക്കെ സത്യമാവാം.." അയാള്‍ നിലത്തു നോക്കിത്തന്നെ പറഞ്ഞു.
"എങ്കില്‍ പറ, നമുക്കൊന്നിച്ച്‌ ജീവിക്കാം..." അവള്‍ ആകാംക്ഷയോടെ അയാളെ നോക്കി നിന്നു..
"പക്ഷെ നിന്നില്‍ മേല്‍പ്പറഞ്ഞ യാതൊന്നുമില്ലല്ലോ ? " മൃത്യുജ്ഞയന്‍ അവളുടെ കണ്ണുകളിലേക്കു നോക്കി. അവളുടെ കണ്ണുകളില്‍ വിടര്‍ന്ന ജാള്യത ഒരു നിമിഷം കൊണ്ട് ദേഷ്യമായി മാറി. മൃത്യുജ്ഞയന്‍ സാവധാനം എണീറ്റു, പിന്നെ തിരിഞ്ഞു നടന്നു.
"ഒന്ന് നില്‍ക്കൂ.." ദിനമണിയുടെ ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞു നിന്നു.
"ഈ ആല്മരച്ചുവട്ടിലെങ്കിലും എന്നോടല്‍പ്പം കരുണ...." അവള്‍ യാചിക്കുകയാണ്.മൃത്യുജ്ഞയന്‍ ഒരു നിമിഷം അവളെത്തന്നെ നോക്കി. പിന്നെ ആല്‍മരച്ചുവട്ടിലേക്ക് തിരിഞ്ഞു നടന്നു. ദിനമണിക്കാശ്വസമായി.. അവള്‍ കിതക്കുകയോ തേങ്ങുകയോ ഒക്കെ ചെയ്തു. ഏതായാലും മൃത്യുജ്ഞയന്‍ എന്ന നായ കൂര്‍ക്കം വലിച്ചുറങ്ങി..

Tuesday, January 19, 2010

മൃത്യുവഴി

പരീക്ഷയില്‍ തോറ്റവര്‍ക്കും
പ്രിയനാല്‍ പിരിഞ്ഞവര്‍ക്കു
മച്ഛന്‍ കണ്ണുരുട്ടിയാലു
മൊരേ വഴിയതു മരണം

രണ്ട്‌ പറ വിളയും
പാടത്താഞ്ഞടിക്കുമുഷ്ണക്കാറ്റും
പേമാരിയും പറയനോട്
ചൊല്ലുന്നതും മരണം

പാര്‍ലറില്‍ തുടങ്ങി,
വാടക മുറിയില്‍ കുടുങ്ങി,
മടിക്കു കനം വക്കും പെണ്ണി
നൊരു തുരുത്തത് മരണം

രോഗകോശങ്ങള്‍ കാര്‍ന്ന
ദേഹമത് മനമൊടും
തിരിച്ചും മന്ദ്രിക്കുന്നു,
വയ്യ.. നല്ല മരണം

ചെയ്തു തീര്‍ത്തെന്ന നിറവില്‍
ആരുമില്ലെന്നയറിവില്‍
തിമിരാന്ധമാം ദൃശ്യങ്ങളില്‍
തെളിയുന്നു മരണം..