ഞായറാഴ്‌ച, ഡിസംബർ 20, 2009

ആരും കേള്‍ക്കാത്ത ചിറകടി

എപ്പോഴാണ് ഞാനാ വഴിയിലെ യാത്രക്കാരനായതെന്ന് എനിക്കോര്‍മ്മയില്ല. ഞാനോര്‍ക്കുന്ന യാത്രയുടെ പ്രാരംഭ ഭാഗത്ത്‌ എന്റെ കയ്യില്‍ രണ്ട്‌ വസ്തുക്കളെ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, പാല്‍ നിറച്ച ഒരു കിണ്ണമായിരുന്നു. ഇടവേളകളില്‍ അതിലെ വറ്റാത്ത പാല്‍ കുടിച്ചു ഞാന്‍ തൃപ്തനായി. മറ്റൊന്ന് ഒരു കളിപ്പാട്ടമായിരുന്നു. അതിനു രണ്ട്‌ ചക്രങ്ങളുള്ള ഒരു കുതിരവണ്ടിയുടെ ആകൃതിയായിരുന്നു. അതിന്റെ ചന്ധനഗന്ധത്തിന് ഒരു പഴഞ്ചന്‍ വശീകരണശേഷിയുണ്ടായിരുന്നു. 

എന്നോ ഒരിക്കല്‍ പാല്കുടിയില്‍ മുഴുകിയിരിക്കവെ, ആരോ അപഹരിച്ചുകൊണ്ട് പോകുംവരെ മാത്രമേ ഞാനാ വണ്ടി ഇഷ്ടപ്പെട്ടുള്ളൂ. പിന്നെ അത് യാത്രയുടെ ഒരു ഭാഗമാണെന്നു എനിക്ക് തോന്നി. മാത്രമല്ല അന്ന് എനിക്ക് എഴുത്തോലയോടൊപ്പം പൊതിഞ്ഞ ഒരു എഴുത്താണി കിട്ടുകയും ചെയ്തു. എഴുതുന്നതിന്റെ രസം മനസിലായത് പെട്ടെന്നാണ്. എഴുതുന്ന രസത്തില്‍ വഴിയിലെവിടെയോ എന്റെ പാല്‍കിണ്ണം എനിക്ക് നഷ്ടമായി. നിര്‍വ്വാഹമില്ലായ്കയാല്‍ വിശന്നപ്പോള്‍ ഞാന്‍ വഴിവക്കില്‍ നിന്ന് പലതും പറിച്ചു തിന്നു. പലരും പലതും തന്നു. എനിക്ക് കുറ്റബോധമോ പശ്ചാത്താപമോ തോന്നിയില്ല. കാരണം, എല്ലാവരും എല്ലാവരെയും ആശ്രയിക്കുകയായിരുന്നു. ഞാന്‍ ഭക്ഷണത്തിന് കൈ നീട്ടിയ ആള്‍ക്ക് മുന്‍പില്‍ എന്നെപ്പോലെ വേറെയും ചിലരുണ്ടായിരുന്നു. അവരെല്ലാം എന്നെ ചിരിച്ചു കാണിക്കുകയും എന്റെ തോളില്‍ കയ്യിടുകയും ചെയ്തു.

എനിക്ക് അദ്ഭുതമായി തോന്നിയ കാര്യം, എന്നെ എഴുത്ത് പഠിപ്പിക്കാന്‍ ഒരാള്‍ ബദ്ധപ്പെടുന്നത്‌ കണ്ടതാണ്. അയാള്‍ ദ്രുദഗദിയില്‍ ചലിക്കുന്ന എന്നെ എഴുതിക്കാന്‍ നന്നേ ബുദ്ധിമുട്ടി. വീഥിയിലെവിടെയോ വച്ച് അയാളുടെ വേഗത കുറഞ്ഞപ്പോള്‍ മറ്റൊരു വൃദ്ധന്‍ എനിക്ക് ഗുരുവായി. അയാള്‍ നാവില്‍ പാണ്ഠിത്യവും നയനങ്ങളില്‍ ഗൌരവവുമുള്ളയാളായിരുന്നു. അതിനാല്‍ത്തന്നെ യാത്ര എനിക്ക് വിരസമായിത്തുടങ്ങി.
അര്‍ത്ഥശൂന്യമായ ഏതാനും വാക്കുകള്‍ ഉരുവിട്ടതോടെ അയാള്‍ എന്നെ വിട്ടുപോയി. പിന്നെ ആരും എന്നെ എഴുതിപ്പിക്കാന്‍ ബുദ്ധിമുട്ടിയില്ല. മന:പ്പൂര്‍വ്വം തന്നെ, എന്റെ പുതുമണം മാറാത്ത എഴുത്തോല ഞാന്‍ സമീപത്ത് ഒഴുകുന്ന വല്ലരിയിലേക്ക് വലിച്ചെറിഞ്ഞു. എനിക്ക് മുന്‍പേ ഓല വലിച്ചെറിഞ്ഞ ഒരു മെലിഞ്ഞ രൂപം എന്നെ മാടിവിളിച്ചു. അയാളുടെ വായില്‍ നിന്ന് എന്തിന്റെയോ ഗന്ധം ഉയരുന്നുണ്ടായിരുന്നു. അയാള്‍ എന്റെ നേരെ നീട്ടിയ പാത്രത്തില്‍ നിന്നും ആ ഗന്ധം തന്നെ ഉയര്‍ന്നു. അതൊരു നല്ല പാനീയമാനെന്നു ഞാന്‍ വൈകാതെ മനസിലാക്കി. അയാള്‍ പറഞ്ഞു തന്ന പല കാര്യങ്ങളും എന്നില്‍ പുതുവികാരങ്ങള്‍ ഉണര്‍ത്തി. അവയെല്ലാം എന്റെ യാത്രയിലെ ധന്യനിമിഷങ്ങളായി എനിക്ക് തോന്നി.

ഒരിക്കല്‍ മുന്നില്‍ പോകുന്ന സ്ത്രീ എന്നെ കൈകൊട്ടി വിളിച്ചു. കിതച്ചുകൊണ്ടോടിച്ചെന്ന എന്നോട് അവള്‍ ഒന്നും മിണ്ടിയില്ല. പക്ഷെ, അവള്‍ തന്റെ ചൈതന്യമറ്റ വിരലുകള്‍ പൊക്കിള്‍ച്ചുഴികളിലിറക്കി എന്തൊക്കെയോ കാണിച്ചു. എനിക്ക് അതിഷ്ട്ടമായി.

"എന്നോടൊപ്പം വരൂ" അവള്‍ ക്ഷണിച്ചു.
"തീര്‍ച്ചയായും" ഞാന്‍ അവളോടൊപ്പം യാത്രയായി.
രസകരമായ യാത്രയുടെ ഒടുവില്‍ അവളെന്റെ ഭാണ്ഡമഴിച്ചു. നാണയങ്ങള്‍ മുഴുവന്‍ പെറുക്കിയെടുത്ത് പോകാന്‍ ഒരുമ്പെട്ടു.
"പോകയാണോ? " ഞാന്‍ ആലസ്യത്തില്‍ നിന്നുണര്‍ന്നവനെപ്പോലെ  ഉരുവിട്ടു.
"ഹും.." അവള്‍ പുച്ഛത്തോടെ നട തുടങ്ങി.
"എന്റെ നാണയങ്ങള്‍..." ആ വാക്ക് എന്റെ തൊണ്ടയില്‍ കുടുങ്ങി. അപ്പോഴേക്കും അവള്‍ എനിക്ക് പാനീയം തന്ന രൂപത്തോടൊപ്പം യാത്ര തുടര്‍ന്നിരുന്നു.

എനിക്ക് യാത്ര വിരസമായി തോന്നി. എനിക്ക് ഭക്ഷണം തരുമായിരുന്ന ആള്‍ വഴിക്കെവിടെയോ യാത്ര നിര്‍ത്തി. എന്നെ ചിരിച്ച് കാണിച്ചിരുന്നവര്‍ ചിരിക്കാതെയുമായി. യാത്ര നിര്‍ത്താമെന്ന് വേദനയോടെ നിനച്ചിരിക്കെ ഒരു സ്ത്രീ എന്നെ കാത്തു നില്‍ക്കുന്നത് ഞാന്‍ കണ്ടു. അവളുടെ പൊക്കിള്‍ച്ചുഴികള്‍ക്കും വിരല്‍ത്തുമ്പുകള്‍ക്കും ചൈതന്യമുണ്ടായിരുന്നു. വിരല്‍തുമ്പുകള്‍ കൊണ്ട് അഭ്യാസം കാട്ടാന്‍ അവള്‍ അവള്‍ മിനക്കെട്ടുമില്ല.

"എന്റെ കയ്യില്‍ ഒന്നുമില്ല.." നിരാശതയോടെ ഞാന്‍ പറഞ്ഞു.
" എനിക്കൊന്നും വേണ്ട, ഞാന്‍ കൂടി പോരട്ടെ? " അവള്‍ ചോദിച്ചു.

വീണ്ടും രസകരമായ യാത്ര. ഇടക്കെപ്പോഴോ അവളും എന്റെ ഭാണ്ഡ൦ തുറന്നു. പക്ഷെ നാണയങ്ങള്‍ തിരഞ്ഞില്ല. മറിച്ച് ഭാണ്ഡം രണ്ടായി പകുത്ത്, പകുതി അവള്‍ വഹിച്ചു. തുടര്‍ന്ന് അവള്‍ എന്റെ എല്ലാ ദുഖങ്ങളുടെയും പകുതി ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് വേണ്ടിയല്ലെങ്കില്‍ കൂടി അവള്‍ക്ക് കൂട്ടായെങ്കിലും യാത്ര തുടരാന്‍ ഞാന്‍ ആഗ്രഹിച്ചു.

നാഴികകള്‍ പിന്നിട്ടപ്പോള്‍ അവള്‍ നടക്കാനാവാത്ത വിധം വിരൂപയായി. എന്നോ ഒരിക്കല്‍ ഉണര്‍ന്നപ്പോള്‍ അവള്‍ കയ്യില്‍ ഭാണ്ഡത്തിനടുത്തായി മറ്റൊരു വസ്തു അടക്കി പിടിച്ചിരുന്നു. അവളുടെ വിരൂപത നഷ്ടപ്പെട്ടതും ഞാന്‍ ശ്രദ്ധിച്ചു. അടക്കി പിടിച്ച വസ്തുവിന് അവളുടെ ആകൃതിയുള്ള ചെറിയ തലയും ചെറിയ ഉടലും നീളം കുറഞ്ഞ കൈകാലുകളും ആയിരുന്നു. എന്റെ ഭൂതവര്‍ത്തമാന കാലങ്ങളിലെങ്ങും ഇത്തരമൊരു രൂപം എനിക്കുള്ളതായി തോന്നിയിട്ടില്ല. വളരെ പെട്ടെന്ന് ആ ജീവി എന്നോട് താദാദ്മ്യം പ്രാപിച്ചത് ഞാനറിഞ്ഞു. എനിക്കങ്ങനെ തോന്നാന്‍ കാരണം, ഏതോ ഒരു നിമിഷാര്‍ധത്തില്‍ അതിന്റെ കയ്യില്‍ വന്നുപെട്ട പാല്‍ക്കിണ്ണമായിരുന്നു. അതിനു ഞാന്‍ ഉപേക്ഷിച്ച പാല്‍ കിണ്ണത്തോട്  സാദൃശ്യമുണ്ടായിരുന്നു. അതിന്റെ കളികളില്‍ ലയിച്ചു യാത്രയാകവേ, എന്റെ ഭാണ്ഡം ചുമപ്പുകാരി പലതവണ വിരൂപയാവുകയും വിരൂപത കൈവെടിയുകയും ചെയ്തു കൊണ്ടിരുന്നു. എപ്പോഴോ ഞങ്ങളുടേത് ഒരു യാത്രാ സംഘമായി കഴിഞ്ഞിരുന്നു.

ഭാണ്ഡം ചുമപ്പുകാരി തന്റെ ഭാണ്ഡത്തിന്റെ പകുതി ഭാരം കൂടെയുണ്ടായിരുന്നവരില്‍ വലിയവനെ ഏല്പിച്ചു. എന്നിട്ടും അവള്‍ കിതയ്ക്കുകയും എണ്ണമയം നഷ്ടപ്പെട്ട ബാഹ്യചര്മ്മങ്ങളില്‍ ലക്ഷ്യമില്ലാതെ ചൊറിയുകയും ചെയ്തുകൊണ്ടിരുന്നു. എന്തുകൊണ്ടോ എനിക്കും അങ്ങിനെയൊക്കെ ചെയ്യണമെന്നു തോന്നി.

യാത്ര തുടരാന്‍ വിഷമമുണ്ടെങ്കിലും യാത്ര അവസാനിപ്പിക്കുന്ന ഒരവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ എനിക്കാവുമായിരുന്നില്ല.  അവളും അത് തന്നെ പറഞ്ഞു. ദ്രുതഗതിയില്‍ ചലിക്കുന്ന ഞങ്ങളുടെ യാത്രാസംഖം യാത്ര നിര്‍ത്തി ഒതുങ്ങിക്കൂടിയ അപരിചിതര്‍ക്കായി സമയം ചിലവഴിച്ചു.

"ഈ യാത്ര എങ്ങോട്ടാ? " ഒരിക്കല്‍ എഴുത്താണി രാകി കൊണ്ടിരുന്ന ഇളയവന്‍ ചോദിച്ചു.
"ഈ വഴി തീരുവോളം.." അവള്‍ ഇടയ്ക്കു കയറി പറഞ്ഞു.
"ഈ വഴി എവിടെ തീരും? "
"ഓരോരുത്തരും എത്തിച്ചേരേണ്ട ചില ദൂരങ്ങളുണ്ട്. അതുവരെ ഈ യാത്ര തുടരും." എന്റെ മറുപടി ചിലര്‍ക്ക് ബോധിച്ചു. മറ്റു ചിലര്‍ക്ക് നെടുവീര്‍പ്പുകളായി.

യാത്രയുടെ ഗതിവേഗം അനുക്രമമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഏതോ ഒരു നിമിഷം ഏറ്റവും മുന്നില്‍ നടന്നിരുന്ന ഞാന്‍ രണ്ടാമനായി, പിന്നെ മൂന്നാമന്‍. അങ്ങനെ എല്ലാവരും എന്നെ പിന്നിലാക്കി. പക്ഷെ ഞാന്‍ ഏറ്റവും പിറകിലായിരുന്നില്ല. എനിക്കും പിറകെ അവള്‍ വലിയ ഭാരവും ചുമന്നു നടന്നിരുന്നു.

"നിങ്ങളാരെങ്കിലും ഇവളുടെ ഭാണ്ഡമൊന്നു വഹിക്കൂ.." ഞാന്‍ മുന്നില്‍ ചലിക്കുന്ന ദ്രുതജീവികളോടായി പറഞ്ഞു.
എല്ലാവരും തിരിഞ്ഞു നോക്കി. ആരും ഒന്നും ഉരിയാടാതെ യാത്ര തുടരുമെന്ന് തോന്നിയ നിമിഷം ഏറ്റവും ചെറിയവന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
"ഞങ്ങളുടെ ഭാണ്ഡം തന്നെ ഞങ്ങള്‍ക്ക് ഭാരമാണ്." യാത്ര കുറെ നേരത്തേക്ക് നിശ്ശബ്ദമായി.
എപ്പോഴോ ക്ഷീണത്തില്‍ തിരിഞ്ഞു നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. വാരകള്‍ക്ക് പിറകില്‍ അവള്‍ ഭാണ്ഡമുപേക്ഷിച്ചു  കിടക്കുന്നു.
"നീ വരുന്നില്ലേ....?" ഞാന്‍ ചോദിച്ചു.
 "ഇല്ല, നിങ്ങള്‍ പൊയ്ക്കൊള്ളൂ..." ഒരു ചിറകടി ശബ്ദം അകന്നകന്നു പോയി.
"വരുന്നില്ലേ ഞങ്ങള്‍ പോകുന്നു." മുന്‍പില്‍ യാത്ര തുടങ്ങിയ എന്റെ സംഖത്തിലെ മുതിര്‍ന്നവന്‍ ചോദിച്ചു.
"ദാ ഇവള്‍ യാത്ര നിര്‍ത്തിയിരിക്കുന്നു..." എന്റെ ശബ്ദത്തിനു പതിവില്ലാത്ത അഭംഗിയുണ്ടായിരുന്നു.
"അതിനെന്ത്, അവള്‍ എത്തിച്ചേരേണ്ട ദൂരം എത്തിക്കാണും.." അവന്‍ ഞാന്‍ പറഞ്ഞ തത്ത്വം എന്നെ ഓര്‍മ്മിപ്പിച്ചു.

ഞാന്‍ നിസ്സഹായനായി തിരിഞ്ഞുനോക്കുംപോഴേക്കും ആ സംഘത്തിലെ അവസാന തരിയും വീതിയുടെ നിമ്നതയില്‍ മറഞ്ഞിരുന്നു. എന്റെ ഭാണ്ഡം തോളില്‍ നിന്ന് ഊര്‍ന്നിറങ്ങുന്നതായി എനിക്ക് തോന്നി. പിന്നെ നഗ്നനാവുന്നതുപോലെയും. ഒടുവില്‍ ഞാന്‍ തന്നെ അലിഞ്ഞലിഞ്ഞില്ലാതായി.
എന്റെ ചിറകടി ശബ്ദമെങ്കിലും കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല.

ചൊവ്വാഴ്ച, ഡിസംബർ 08, 2009

പാഴ്ശ്രമം

ചാരേയാര്‍ത്തലക്കുന്നന്ധകാരത്തിന്‍
തായ്വേരുകള്‍ തേടിയലയുന്നു ഞാന്‍
എവിടെയോ ഞാനന്ധനായിരുന്നില്ല
മിഴികളില്‍ അലസതയുടെ
അവശിഷ്ടങ്ങളായിരുന്നില്ല
മരവിച്ചിരുന്നതില്ലയുള്ളം
പകല്കിനാക്കള്‍ക്കുമേറെ നേരം
ഇപ്പോഴീ കൊടും വെയിലില്‍
ഹൃദയതാളം നഷ്ട്പ്പെടുത്തുമീ ചൂടില്‍
തിരയുവതെന്തെന്നറിയുന്നില്ല ഞാന്‍
എവിടെയോ നഷ്ടപ്പെട്ട എന്തോ
ഒരിക്കലും കിട്ടാത്ത എന്തോ
അതോ കിട്ടാനിടയില്ലാത്ത എന്തോ
എന്നും നഷ്ടക്കച്ചവടത്തിനൊരു
പ്രഖ്യാപിത പങ്കാളി ഞാന്‍
ഓരോരോ ചിരികള്‍ പഴികള്‍
അട്ടഹാസങ്ങളായ് മുഴങ്ങവെ
നഷ്ട്ടപ്പെട്ടവയുടെ അസ്ഥിക്കഷ്ണങ്ങളെ
കോര്‍ത്തിണക്കുന്നു ഞാന്‍
ഒന്നും എന്നെ ഞാനാക്കി മാറ്റില്ലെങ്കിലും..

ചൊവ്വാഴ്ച, ഡിസംബർ 01, 2009

ഭാഗ്യം


ഭാഗ്യം രമേശന്റെ ഏഴയലോക്കത്തു കൂടി പോയിട്ടില്ല. രമേശന്‍
പോകുന്നതറിഞ്ഞാല്‍ ഭാഗ്യം മിണ്ടാതെ വീട്ടിലിരിക്കും, കടക്കാരെ പേടിച്ചിരിക്കുന്നത്   പോലെ.

തിയറ്ററില്‍ ക്യൂ നിന്നാല്‍ രമേശന് തൊട്ടു മുന്‍പിലെ ആളാവും അവസാന ടിക്കറ്റ്‌ വാങ്ങുക. ശപിച്ചു കൊണ്ട് മാറിക്കഴിയുമ്പോള്‍ കൌണ്ടര്‍ തുറന്നു രമേശന് പിന്നില്‍ നിന്നയാള്‍ക്ക് വീണ്ടുമൊരവസാന ടിക്കറ്റ്‌ കൊടുത്തെന്നിരിക്കും.അത്യാവശ്യകാര്യത്തിനു പുലര്‍ച്ചെ എണീല്‍ക്കാന്‍ കിടന്നാല്‍ അലാം വച്ചതിനു അഞ്ചു മിനിറ്റ് മുന്‍പ് നിന്ന് പോയ ടൈമ്പീസ്‌ കണ്ടുണരാനാകും രമേശന്റെ വിധി.

യാദൃശ്ചികമായാണെങ്കിലും രമേശന്റെയും ഉറ്റ സുഹൃത്തായ  ഗോപിയുടെയും വിവാഹം ഒരു ദിവസമാണ് നടക്കേണ്ടിയിരുന്നത്. പുറത്തു പറയാന്‍ കൊള്ളില്ലാത്ത ചില കാരണങ്ങളാല്‍ ഗോപിയുടെ വിവാഹം മുടങ്ങി. അവനിന്നും സന്തോഷവാനായി ജീവിക്കുന്നു.

അനന്തമായ നിര്‍ഭാഗ്യ പരമ്പരകള്‍ക്കൊടുവില്‍ ഭാഗ്യം രമേശനെയും ഒന്ന് പുണരാന്‍ നോക്കി. മലമ്പ്രദേശത്തിന് പോയ ബസ് ചുരമിടിഞ്ഞു ബസിലുള്ളവര്‍ ഒന്നൊഴിയാതെ മരിച്ചു. ഊണ് കഴിച്ചു മടങ്ങിവരും മുന്‍പ് ബസ് വിട്ടതിനാല്‍ യാത്രക്കാരനായിരുന്ന രമേശന്‍ മാത്രം രക്ഷപെട്ടു. സഹയാത്രികര്‍ മരിച്ച ദുഖത്തിനിടയില്‍, ആദ്യമായി കൈവന്ന മഹാഭാഗ്യം താങ്ങാന്‍ രമേശന്റെ ഹൃദയധമനികള്‍ക്കായില്ല. രമേശന്റെ വീട്ടിലും ചിതയൊരുങ്ങി.

ദാരുണ മരണത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക്  സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചു. ഹൃദ്രോഗിയുടെ കുടുംബത്തിനു പക്ഷെ അതുകൊണ്ട് കാര്യമില്ലല്ലോ.

ശനിയാഴ്‌ച, നവംബർ 21, 2009

ഇറു

പരിശോധനാ മുറിയിലേയ്ക്ക് അല്പം മടിയോടെ കടന്നു വന്ന വെളുത്ത് കിളരം കൂടിയ ചെറുപ്പക്കാരനോട്‌ പുഞ്ചിരിച്ചു കൊണ്ട് ഡോക്ടര്‍ പറഞ്ഞു
"ഇരിക്കൂ"
ഒന്നും ഉരിയാടാതെ പരുങ്ങുന്ന അയാളോട് നേഴ്സ് കൊടുത്ത കുറിപ്പില്‍ നോക്കി ഡോക്ടര്‍ ചോദിച്ചു
"എന്താ ജീവാ അസുഖം?"
മറുപടി പറയാതെ ടാജ്മാഹല്‍ ആലേഖനം ചെയ്ത മനോഹരമായ പേപ്പര്‍വെയിറ്റിന്റെ സ്ഥാനം അയാള്‍ നേരെയാക്കി. അതിനിടെ കൈതട്ടി താഴെ വീണ ടേബിള്‍ കലണ്ടെര്‍ ആയാസപ്പെട്ടെടുത്തു മുഖം തിരിച്ചുവച്ചു. ഒരു ചാട്ടുളി പോലെ പാഞ്ഞു വന്ന നേഴ്സിന്റെ വെളുത്ത കൈകള്‍ കലണ്ടര്‍ തിരിച്ചു വക്കുമ്പോള്‍ വിജയപരാജയ ഭാവങ്ങള്‍ അവര്‍ പങ്കിട്ടെടുത്തു.
"അത്.. ഈ വിരലിനൊരു പ്രശ്നം.. "
ലെതര്‍ സ്ട്രാപിനിടയിലൂടെ പുറത്തേക്കു ചാടി നില്‍ക്കുന്ന വലതു കാലിലെ തുടുത്ത ഞാലിപ്പൂവന്‍  പഴം പോലത്തെ ചെറുവിരലില്‍ തൊട്ടുകൊണ്ട്‌ അയാള്‍ പറഞ്ഞു.
"എന്ത് പറ്റി?" പുരികം ചുളിച്ച് ആ വിരലിലേക്ക് നോക്കുന്നതിനിടെ ഡോക്ടര്‍ ചോദിച്ചു.
എന്തോ കൃത്യവിലോപം നടത്തിയവനെ പോലെ നേഴ്സിനെ തിരിഞ്ഞു നോക്കുമ്പോള്‍ അവള്‍ കണ്ണ് തെറ്റിച്ച്‌ ടേബിള്‍ കലണ്ടറില്‍ നോക്കി അയാളെ പീഢിപ്പിച്ചു. ഈ ലോകം ഇതിലപ്പുറം ചെയ്യും എന്ന മട്ടില്‍ അയാള്‍ പറഞ്ഞു തുടങ്ങി.
"അത്.. മൂന്നു വര്‍ഷം മുന്‍പാ ഡോക്ടര്‍.. ഞാനെന്‍റെ സ്കൂട്ടറില്‍ ടൌണിലെ ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു. രോഗിയായ ഒരു സഹപ്രവര്‍ത്തകനെ കാണാന്‍.. കവാടത്തിലൂടെ അകത്തേക്ക് കടക്കുമ്പോഴാണ് എന്റെയീ വിരല്‍ ഗെയിറ്റില്‍ ഉരഞ്ഞത്. ആ തിരക്കിനിടെ ഒന്നും കാര്യമാക്കീല്ല. ഒരു നേഴ്സാണ് വിരലിലെ മുറിവ് കണ്ടെത്തിയതും മരുന്ന് വച്ചതും.. ഏതായാലും ഒരാഴ്ച കൊണ്ട് മുറിവുണങ്ങി.."
"പിന്നെ ഇപ്പോഴെന്താ പ്രശ്നം?" ഡോക്ടര്‍ക്ക് ആകാംക്ഷയായി.
"അത്.." അയാളുടെ മുഖത്ത് നാണത്തിന്റെ ഇളം ചുവപ്പ് പരന്നു
"വേദനയുണ്ടോ ഇപ്പൊ.."
"വേദന.." വേദനയുണ്ടോ എന്ന ചോദ്യം അയാള്‍ തലച്ചോറിലേക്കയച്ചുകൊണ്ടിരുന്നു. തലച്ചോറിന്റെ മറുപടിക്കായ് അയാള്‍ നെറ്റി ചുളിച്ചു, കണ്ണുകള്‍ വിടര്‍ത്തി, നിവര്‍ന്നിരുന്നു.
 "കാലു നീട്ടൂ.." ഡോക്ടര്‍ കുനിഞ്ഞു ആ വിരല്‍ പല ദിശകളിലേക്കമര്‍ത്തി. ഇടയ്ക്കിടെ അയാളുടെ മുഖത്ത് നോക്കുന്നുമുണ്ട്. കാല്‍ പിന്നോട്ട് വലിച്ചുകൊണ്ട് അയാള്‍ പറഞ്ഞു
"വേദനയൊന്നുമില്ല ഡോക്ടര്‍..  ഈയിടെയായെനിക്ക്.."  പെട്ടെന്നാണയാള്‍ പിറകില്‍ നേഴ്സിന്റെ സാന്നിധ്യമോര്‍ത്തത്   .
"തിരക്കുള്ള സമയമാ ജീവാ.. "
ഡോക്ടര്‍ അക്ഷമ കാട്ടി. സത്യത്തില്‍ ഡോക്ടറുടെ ആകാംക്ഷ അക്ഷമയുടെ രൂപത്തില്‍ പുറത്തു വരികയായിരുന്നു.
"നാലാം ക്ലാസില്‍ പഠിക്കുമ്പോഴാ.. ഞങ്ങള്‍ മൂന്നു സുഹൃത്തുക്കളായിരുന്നു ..  ഞാനും സുരേഷ്ബാബൂം സജീം.. സുരേഷ്ബാബു അവന്റെ നെറ്റിയില്‍ ചില ചലനങ്ങളുണ്ടാക്കി കാണിക്കും. നെറ്റിയോടൊപ്പം അവന്റെ ഇരു ചെവികളും നൃത്തം ചവിട്ടും. സജീം വിട്ടു കൊടുക്കില്ല.  ചൂണ്ടാണി വിരല്‍ കൊണ്ട് മൈക്കിള്‍ജാക്സന്‍ നൃത്തം കളിപ്പിക്കും അവന്‍.., അപ്പൊ.. ഞാനും.. പിടിച്ചു നില്‍ക്കണോല്ലോ ഡോക്ടര്‍.."
അയാളുടെ മുഖത്ത് വീണ്ടും നാണം പടര്‍ന്നു.
ഡോക്ടര്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കിയിരിക്കുകയാണ്. ഇരുട്ടില്‍ ഒരു സസ്പെന്‍സ് ത്രില്ലറിന്റെ അവസാന രംഗം കാണുന്ന മട്ടില്‍ തല മുന്നോട്ടു നീട്ടി കണ്ണ് തുറിച്ചു നില്‍ക്കുകയാണ് നേഴ്സ്.
"കാല്‍ നിലത്തുറപ്പിച്ച്  ഈ ചെറുവിരല്‍ കൊണ്ട് 'ഇറു'വെന്നെഴുതി കാണിക്കും ഞാന്‍.."
അയാളുടെ മുഖത്തെ നാണം ഒരു കുട്ടിത്തമുള്ള ചിരിക്കു വഴിമാറി.
"ഇറുവോ?" ഡോക്ടറുടെ നെറ്റി ചുളിഞ്ഞു.
"അതെ ഋഷീടെ ഇറു ഋഷഭത്തിന്റെ ഇറു"
പിറകില്‍ നേഴ്സിന്റെ ചിരി ഒരു നിമിഷം പൊട്ടി പുറത്തുചാടി. അത് പുച്ഛഭാവമായി ചുണ്ടുകളുടെ ഒരു കോണില്‍ അവശേഷിച്ചു. ഡോക്ടര്‍ അമ്പരപ്പോടെ അയാളെ നോക്കുകയാണ്.
"പത്താം ക്ലാസില്‍ വച്ചും കോളേജിലും എന്തിനേറെ സര്‍ക്കാരാപ്പീസില്‍ ഉച്ചയൂണ് കഴിഞ്ഞു തല ചായ്ച്ചു മയങ്ങുംപോഴും എനിക്കിറുവെന്നെഴുതാന്‍ കഴിയുമായിരുന്നു, പക്ഷെ.."
അയാളുടെ മുഖം വിവര്‍ണ്ണമായി, നേഴ്സിന്റെ സാന്നിധ്യം അപ്പോളയാള്‍ ‍അറിഞ്ഞില്ല.
"എപ്പോഴാണെന്നറിയില്ല, ഏതായാലും ആ അപകടത്തിനു ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി എനിക്കത് പറ്റിയിട്ടില്ല... ഡോക്ടര്‍ വിശ്വസിക്കില്ല,  ഇപ്പൊ എന്റെ ജീവിതത്തിലെ ഉറങ്ങാത്ത ഓരോ നിമിഷങ്ങളും ഞാന്‍ ഇറുവെഴുതി പരാജയപ്പെട്ടുകൊണ്ടിരിക്കയാണ്. ഭാര്യ ഇന്നലെ പറഞ്ഞു ഉറക്കത്തിന്റെ അബോധാവസ്ഥയില്‍ ഞാനവളുടെ പാദങ്ങളില്‍ നിരന്തരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുവെന്ന്.."
ഡോക്ടര്‍ സീറ്റില്‍ അമര്‍ന്നിരുന്നു. അദേഹത്തിന്റെ മുഖത്ത് ജിജ്ഞാസയുടേയും കൌതുകത്തിന്റെയും വേലിയേറ്റം അവസാനിച്ചത്‌ പോലെ. പകരം അസ്വസ്ഥമായ ഒരു ഗൌരവം അവിടെ പടര്‍ന്നു. അത് തിരിച്ചറിയാഞ്ഞത്‌ കൊണ്ടാവും സുന്ദരിയായ
നേഴ്സ്‌ മൌനം ഭേദിച്ചത്.
"അഡ്മിറ്റ്‌ ചെയ്താലോ ഡോക്ടര്‍.. ഇറുവെഴുതുന്നത്‌ വരെ.."
ഒരു തമാശെന്ന മട്ടിലാണ് അവളതു പറഞ്ഞത്. ഡോക്ടര്‍ അവളെ നോക്കി. ശാന്തമെങ്കിലും ആ നോട്ടത്തിന്റെ വിവിധാര്‍ത്ഥതലങ്ങള്‍ക്കിടയില്‍ ഒരു കുറ്റവാളിയെപോലെ അവള്‍ പരുങ്ങി.
"സോറി ഡോക്ടര്‍.."
കയ്യില്‍ ഒതുക്കി പിടിച്ചിരുന്ന ഏതോ കേസ്ഹിസ്ടറിയില്‍ മുഖമൊളിപ്പിച്ച് അവള്‍ രക്ഷപെട്ടു.
"അയാം ഹെല്പ്ലെസ്സ് ജീവന്‍.." ഡോക്ടര്‍ അയാളെ നോക്കി.
"എന്റെ വിദേശ ഡിഗ്രികള്‍ക്ക് ജീവനെ സഹായിക്കാനാവുമെന്ന് തോന്നുന്നില്ല, അയാം സോറി.."
ഡോക്ടര്‍ അടുത്ത നിമിഷം വിങ്ങിപോകുമോ എന്ന് പോലും നേഴ്സിനു തോന്നി. അതെന്തിനായിരിക്കുമെന്നും, വൈകിട്ട് ഹോസ്റ്റലില്‍ ചെന്ന് പറഞ്ഞു ചിരിക്കാന്‍ ഒരു
തമാശയായെന്നും അവള്‍ ഓര്‍ത്തു.
"ചിലപ്പോ ഒന്നും ചെയ്യാതെ തന്നെ എന്റെ പ്രശ്നം മാറിയാലോ.. അല്ലെ ഡോക്ടര്‍.. ഇനിയും കുറേക്കാലം കഴിഞ്ഞ്? "
ഡോക്ടര്‍  തല കുലുക്കുമ്പോള്‍ അയാളെണീറ്റ് പതിയെ തിരിഞ്ഞു നടന്നു തുടങ്ങി. കാരണമൊന്നായിരുന്നില്ലെങ്കിലും അത്ര വേഗം അയാള്‍ പോകേണ്ടിയിരുന്നില്ല എന്ന്
ഡോക്ടറും നേഴ്സും വെറുതെ ആശിച്ചു.
 "ജീവന്‍.." ഡോക്ടറുടെ ഉച്ചത്തിലുള്ള ശബ്ദം അയാളെ പിടിച്ചു നിര്‍ത്തി.
"എന്നെങ്കിലും ജീവന്റെ വലതു കാലിലെ ചെറുവിരല്‍ ഇനിയും ഇറുവെന്നെഴുതിയാല്‍ എന്നെ അറിയിക്കണം.."
ആലോചനയോടെ തലകുലുക്കി അയാള്‍ പുറത്തേക്ക് നടന്നു. കുട്ടിത്തം മാറാത്ത സുന്ദരിയായ നേഴ്സ്‌ കേസ്ഹിസ്ടറികള് നെഞ്ചത്തടുക്കി പിടിച്ചുനിന്ന് കൊണ്ടെഴുതിയ ഇറുകള്‍ അവള്‍ക്കു ചുറ്റും ചിതറിക്കിടന്നു.

ചൊവ്വാഴ്ച, നവംബർ 03, 2009

തിലോത്തിമ

എന്തിനാണയാള്‍ തന്നെ നോക്കിയത്?  ബസ്റ്റോപ്പിന്റെ ഒരൊഴിഞ്ഞ കോണില്‍ അലക്ഷ്യമായ്‌ നില്‍ക്കുകയായിരുന്ന തിലോത്തിമ മനസ്സില്‍ ചോദിച്ചു.

ദേ വീണ്ടും..  പാഞ്ഞു പോകുകയായിരുന്ന ആഡംബര കാറിന്റെ പാതിയടഞ്ഞ കറുത്ത ചില്ലുകള്‍ക്കു മേല്‍ താന്‍ കണ്ടതും കാമാര്ത്തമായി തന്നെ നോക്കുന്ന രണ്ടു പുരുഷ നേത്രങ്ങളായിരുന്നില്ലേ?

എന്റീശ്വരാ എനിക്ക് വയ്യ... നിര്‍ത്തിയിട്ട ബസില്‍ നിന്നും എത്ര പേരാണ് തന്നെ ആര്‍ത്തിയോടെ നോക്കുന്നത്?

ഈ ലോകത്തിനു മുഴുവന്‍ ഭ്രാന്ത്‌ പിടിച്ചോ? അല്ലെങ്കില്‍ പിന്നെ ഏറെക്കുറെ വിരൂപിണിയായ തന്നെയിങ്ങനെ?.. താനതിനു വിരൂപിണിയാണോ?  തീര്‍ത്തും കറുത്തതെന്നാരും പറയില്ല.. തന്നേക്കാള്‍ പൊക്കം കുറഞ്ഞവരും ധാരാളം. അങ്ങനെയങ്ങനെ പറയുകയാണെങ്കില്‍............
പക്ഷെ തിലോത്തിമക്ക് എല്ലാം പെട്ടെന്നങ്ങ് മറക്കാന്‍ കഴിയുമോ? നാലാം ക്ലാസില്‍ വച്ച് ജയപ്രകാശ്‌ മാഷിട്ട 'മുണ്ടിക്കാക്ക' എന്ന പേര് തന്നെ അറിയുന്നവരുടെ എല്ലാം നാവിന്‍ തുമ്പിലില്ലേ?

അയ്യോ ഞാനെങ്ങനെ സഹിക്കും?  ഒരാള്‍ നടപ്പ് നിര്‍ത്തി തുറിച്ചു നോക്കുന്നു. അല്പം വെള്ളവും ഇറക്കിയോ എന്ന് സംശയം. സന്തോഷം സഹിക്ക വയ്യാഞ്ഞ് തിലോത്തിമ ഒരു ഇഷ്ടികമേല്‍ കയറി നിന്ന് മുന്‍പില്‍ ചലിക്കുന്ന ഉയരമില്ലാത്തവരെ സഹതാപത്തോടെ നോക്കി. നോക്കപ്പെട്ടവരുടെ കൂടെ  നാഗരികനായ ഒരു പൂച്ചയും കട്ടുറുമ്പുകളുടെ ഒരു സംഘവുമുണ്ടായിരുന്നു.

തിലോത്തിമ ചുറ്റും ഒന്ന് കണ്ണോടിച്ചു. തന്നെ ഇമ വെട്ടാതെ നോക്കുന്നവരുടെ ഇടയില്‍ അസൂയ പുരണ്ട കണ്ണുകളുമായി ഒരു സുന്ദരിയുമുണ്ടെന്നത് തിലോത്തിമയെ ഉന്മത്തയാക്കി. താന്‍ ഒരു സുന്ദരി എന്നൊരു യാഥാര്ത്യത്തില്‍ മനസ് മുഴുവനായും അലിഞ്ഞു ചേര്‍ന്നപ്പോള്‍ തന്നെ കമാവേശത്തോടെ നോക്കുന്നവരോട് ജീവിതത്തിലാദ്യമായി തിലോത്തിമക്ക് പുച്ഛം തോന്നി.

ഛെ എന്തൊരു കഷ്ട്ടം!  തൊട്ടു മുന്‍പില്‍ വന്നു നിന്ന് തുറിച്ചു നോക്കി ചിരിക്കു‌ന്ന യാചക ബാലനെ ഒഴിവാക്കാന്‍ തിലോത്തിമ ഇടതു വശത്തേക്കല്പം നീങ്ങി നിന്നു. ബാലന്‍ പക്ഷെ തിലോത്തിമ മുന്‍പ് നിന്നിരുന്ന സ്ഥലത്ത് നോക്കി കൂടുതല്‍ നന്നായി ചിരിച്ചു. ഞെട്ടലോടെയാണ് പിന്ഭിത്തിയില്‍ ഒട്ടിച്ചിരുന്ന അശ്ലീല സിനിമാ പോസ്റ്റര്‍ തിലോത്തിമ കണ്ടത്.

വര്‍ത്തമാന സമൂഹത്തിനു വന്നു ചേര്‍ന്ന ധാര്‍മിക അധ:പതനത്തില്‍ പ്രധിഷേധിച്ച് തിലോത്തിമ ഇഷ്ടികമേല്‍ ‍നിന്ന്  ഇറങ്ങി, ബസ്‌ വരുന്നതിനായി വെമ്പല്‍ കൊണ്ടു.

ചൊവ്വാഴ്ച, ഒക്‌ടോബർ 27, 2009

അവസരവാദി

അവസരങ്ങള്‍ ചിലരെ തേടും
ചിലര്‍ അവസരങ്ങളെയും..

ആയിരമവസരങ്ങള്‍ വന്നതറിയാതെ പലര്‍
ഒരെയോരവസരം മുതലാക്കി ചിലര്‍

കാലം അവസരങ്ങളെ മാറ്റുന്നു
അവസരങ്ങള്‍ കാലത്തിന്‍ കോലം മാറ്റുന്നു

അവസരങ്ങള്‍ ദൈവഹിതമെന്നു വാദം
ദൈവം തന്നെ അവസരവാദമെന്നു ചിലര്‍ 

അവസരങ്ങള്‍ക്ക് ഇന്നലെകളില്ല
ഇന്നലെകള്‍ക്കിനി അവസരവുമില്ല..

ചൊവ്വാഴ്ച, ഒക്‌ടോബർ 13, 2009

ആദ്യരാത്രി

അനനുകരണീയമായ പുതുമകളെ നിര്‍മ്മലന്‍ എന്നും ഇഷ്ടപ്പെട്ടു.

"മൈത്രീ നീ എന്തിനെന്നെ വിവാഹം കഴിച്ചു?" ആദ്യരാത്രി നിര്‍മ്മലന്‍ ചോദിച്ചു.

"നിര്‍മ്മലനെന്താ ഒരു കുറവ്?"

"എന്റെ കുറവുകള്‍ മാത്രം പറയുന്നവരാണീ ലോകം മുഴുവന്‍"

"ഞാനൊരിക്കലും അതൊന്നും വിശ്വസിക്കില്ല"

"നീ വെറും പാവമായത് കൊണ്ടാ മൈത്രീ.. ഞാന്‍ ദുഷ്ടനാണ്‌"

"നിര്‍മ്മലന്‍ ഏറ്റവും വലിയ പാവമാണ്"

"എന്നെ പറ്റി ഞാന്‍ പറയാം എന്നിട്ട് നീ തീരുമാനിക്ക്"

"എല്ലാം എനിക്കറിയാം"

"ഞാന്‍ സ്കൂളില്‍ വച്ചേ കോപ്പി അടിക്കുമായിരുന്നു"

"ഹി ഹി ഹി കള്ളം..."

"ശ്യാമള ടീച്ചറിന്റെ ഹീറോ പേന മോഷ്ടിച്ചതിന് ഒരാഴ്ച എന്നെ ക്ലാസില്‍ കയറ്റിയില്ല"

"ഓ പിന്നെ.."

"കുളിക്കടവില്‍ പെണ്ണുങ്ങള്‍ കുളിക്കുന്നത് ഞാന്‍ ഒളിഞ്ഞു നിന്ന് കണ്ടിട്ടുണ്ട്"

"ഒളിഞ്ഞു നില്‍ക്കാതെ തന്നെ ഞാന്‍ കണ്ടിട്ടുണ്ട്"

"നിനക്കര്‍ഹതപ്പെട്ടതെന്തൊക്കെയോ വിലാസിനി എന്നേ കവര്‍ന്നു കൊണ്ട് പോയിരിക്കുന്നു"

"ഇല്ല നമ്മള്‍ രണ്ടും പതിവ്രതരാണ്"

"എന്താ മൈത്രീ നീ ഒന്നും വിശ്വസിക്കാത്തത്?"

"നിര്‍മ്മലന്‍ വെറും പാവമാണ്"

"കൊല്ലും ഞാന്‍.. പരിഹസിക്കുന്നോ?"

"കൊല്ലാനോ.. നിര്മ്മലനൊ?" അവള്‍ പൊട്ടിപ്പൊട്ടി ചിരിച്ചു.

കൊന്നാലും അതിന്റെ ക്രെഡിറ്റ് തനിക്കു കിട്ടില്ലെന്നുറപ്പായ സ്ഥിതിക്ക് നിര്‍മ്മലന്‍ തിരിഞ്ഞു കിടന്നുറങ്ങി. ആദ്യരാത്രി പോത്ത് പോലെ കിടന്നുറങ്ങിയതിന്റെ നിര്‍വൃതി അയാളെ കാത്തിരുന്നു.

വ്യാഴാഴ്‌ച, ഒക്‌ടോബർ 01, 2009

പക

എന്ന് തീരുമീ പക?
ഒരഗ്നി പര്‍വ്വതം പോലെ,
കൂനയായ്‌ ഉണങ്ങി ഉറങ്ങുമോരായിര
മിലകള്‍ക്കടിയിലെ ഉഷ്ണമുതിരും
വര്‍ണപത്രം പോലെ..
പ്രണയം പേറും പെണ്ണിന്റെ നെഞ്ചിലപരന്റെ
മിന്ന് കുത്തി നോവിക്കും പോലെ..

എന്ന് തീരുമീ പക?
വെള്ളരി പ്രാവിന്‍ ചിറകടിയിലുമതിന്
കനലുകലെരിയുംപോള്‍.
ഇരുട്ടും തണുപ്പും കത്രീനാ കാറ്റിനുമിടയിലൊരു
പിടിവള്ളിയുടെ സുരക്ഷയിലൊരു
കാതം മരണത്തെ തടഞ്ഞ്‌,
ഇറ്റുനേരം പകയുടെ താരാട്ട് പാടി ഒട്ടു
നേരമതിന്‍ ലഹരിയിലൊരു ഭ്രമരമായ് പറക്കവെ..

ഇന്ന് തീരാമീ പക..
ഇലക്ട്രിക് ശ്മശാനത്തിലൂഴം കാത്തനാഥനായ്
ഒരു ബട്ടന്റെ താന്തോന്നിതരത്തോടെ അവസാനിക്കുന്നു
പകയുടെ മൃതകോശങ്ങളും..

ഇല്ല, ഒടുങ്ങുന്നില്ലി പക..
പറിച്ചു മാറ്റപ്പെട്ട ഹൃദയം പകരുന്നത് പക
ഇരുവര്‍ക്കായ്‌ പകുത്ത മിഴികളില്‍ ജ്വലിക്കുന്നതും പക.

ശനിയാഴ്‌ച, ഓഗസ്റ്റ് 15, 2009

എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്

ബസില്‍ വച്ചാണ് അവര്‍ ആദ്യമായി കണ്ടത്‌ നില്‍ക്കാനിടമില്ലാതെ വിഷമിച്ച അവള്‍ കയ്യിലിരുന്ന തുകല്‍ ബാഗ്‌ അയാളുടെ മടിയില്‍ നിക്ഷേപിക്കുകയായിരുന്നു. ഓരോ തവണ തന്‍റെ ബാഗിന്‍റെ സ്ഥാനം പരിസോധിക്കുംപോഴും അവള്‍ അയാളെ നോക്കി ചിരിച്ചു. ചോക്ലേറ്റ്  മുഖത്ത് വെണ്മ വിരിക്കുന്ന മനോഹരമായ ചിരി. ഈ യാത്ര അനന്തമായി തുടര്‍ന്ന് കൊണ്ടേ ഇരിക്കട്ടെ എന്ന് മോഹിച്ചു കൊണ്ടു അവളുടെ മൃദുവായ തുകല്‍ ബാഗില്‍ തഴുകി അയാള്‍ ഇരുന്നു. മോഹസാക്ഷാത്കാരങ്ങളുടെ ദൈവം ഇടപെട്ടത് കൊണ്ടാവാം 'ഠേ' എന്ന ശബ്ദം കേട്ടത്. ടയര്‍ മാറ്റുന്നതിനിടെ ചിലര്‍ പുറത്തിറങ്ങി, മറ്റു ചിലര്‍ ചായ എന്ന പേരില്‍ ചില ചായക്കൂട്ടുകള്‍ കുടിച്ചു. അയാള്‍ പുറത്തിറങ്ങിയപ്പോള്‍ അവള്‍ ഒപ്പം ചേര്ന്നു. എല്ലാവരില്‍ നിന്നും കുറച്ചകന്നു ഒരു വാഴയില തണലില്‍ അയാള്‍ തലയും ഉടലും സംരക്ഷിച്ചു. അതേ വാഴയുടെ മറ്റൊരില അവളുടെ പുഞ്ചിരികള്‍ക്ക്‌ തണുപ്പേകി.
'എന്താ പേര് ?'
തുകല്‍ബാഗിന്‍റെ ഗണ്ഡം പകര്‍ന്ന ധൈര്യത്തില്‍ അയാള്‍ ചോദിച്ചു
'ജ്വാല'
'ഒട്ടും ചേരില്ല, ദിവ്യ എന്ന് വിളിക്കും ഞാന്‍'
അവള്‍ ചിരിച്ചു. തീര്ത്തും പുതിയൊരു ചിരി. സ്ത്രീത്വത്തിന്റെ സകല മൃദുല ഭാവങ്ങളും അയാളതില്‍ ദര്‍ശിച്ചു. തുകല്‍ ബാഗ്‌ അയാള്‍ ഹൃദയത്തോട് ചേര്ത്തു പിടിച്ചു.
'എന്താ പേര് ? അല്ലെങ്ങില്‍ പറയണ്ട, നിര്‍മല്‍ എന്ന് വിളിക്കാം ഞാന്‍..'
അവള്‍ പറഞ്ഞു. അയാള്‍ തലയാട്ടി
'അയ്യോ ബസ്സ് പോകുന്നല്ലോ'
അവള്‍ കൈ ചൂണ്ടി
'പോട്ടെ, നമുക്കടുത്ത ബസിനു പോകാം.. പോരെ ?'
അവള്‍ തല കുലുക്കി
'ഈ മുഖം, ഇതാന്വേഷിച്ച്ചായിരുന്നു ഞാന്‍ ഇരുപതു വര്ഷം അലഞ്ഞത്..'
'ഞാനും, പതിനഞ്ചു വര്ഷം..'
'ഞാനൊരു ബാഗ്‌ വാങ്ങി തരാം, പകരം എനിക്കിതു തരുമോ ?'
അയാളുടെ ചോദ്യത്തിന് മറുപടിയില്ലാതെ അവള്‍ അയാളെ നോക്കി. അവളുടെ കണ്ണുകളില്‍ അപ്പോള്‍ കണ്ട ഭാവം ഏറ്റവും മഹത്തായ സ്ത്രീഭാവമാണെന്നു അയാള്‍ നിരീക്ഷിച്ചു. പെട്ടെന്ന് എന്തോ ഓര്‍ത്ത പോലെ അയാളുടെ മുഖം വിവര്‍ണമായി
'എന്ത് പറ്റി ?'
അവള്‍ ചോദിച്ചു
'എനിക്കൊരു കുറവുണ്ട്.., ഞാന്‍ വിവാഹിതനാണ് '
അയാള്‍
കുമ്പസാരിച്ചു
'പ്രവൃത്തി പരിചയം ഒരു കുറവാണോ, യോഗ്യതയല്ലേ ?'
അയാള്‍ അത്ഭുതത്തോടെ അവളെ നോക്കി. ഒരു പൊട്ടനെ പോലെ ചിരിച്ചു
'നമുക്കൊന്നിക്കാം, ഒന്നിക്കണം.. '
നിശ്ചയത്തോടെ അവള്‍ പറഞ്ഞു
ഒരു വര്ഷം വേണം എനിക്ക്. കെട്ടുപാടുകള്‍ വലിച്ചെറിയണം, നിയമപരമായി തന്നെ.. '
ഗൌരവത്തില്‍ അയാള്‍ പറഞ്ഞു
'എടുത്തോളൂ.. എനിക്കൊന്നര വര്‍ഷത്തോളം വേണ്ടി വരും..'
ഗഹനമായി ചിന്തിച്ചു തല കുലുക്കി കൊണ്ടു അവള്‍ പറഞ്ഞു
'എന്തിനാ ഒന്നര വര്ഷം ?'
'ആദ്യം ഡെലിവറി കഴിയട്ടെ, അത് കഴിഞ്ഞേ എനിക്ക് ഡൈവോര്സ് പെറ്റീഷന് ഫയല്‍ ചെയ്യാന്‍ പറ്റൂ.. കുട്ടിക്ക് വേണ്ടി നമ്മള്‍ ക്ലെയിം ചെയ്യണോ ?'
'ചെയ്യാം.. എക്സ്പിരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്തിന് വേണ്ടെന്നു വെക്കണം ?'

ബുധനാഴ്‌ച, ജൂലൈ 15, 2009

ആരാണ് ഖിന്നന്‍

തിരകളില്ലാത്ത കടലോ
നുരകളില്ലാത്ത
ബിയറോ
മണല്കളില്ലാത്ത തീരമോ
അണികളില്ലാത്ത പാര്‍ട്ടിയോ
ഒഴുക്കില്ലാത്ത പുഴയോ
അഴകില്ലാത്ത നടിയോ
മുകുളമില്ലാത്ത ചെടിയോ
കുമിളയില്ലാത്ത പൂരിയോ
അല്ലല്ലിവരാരുമല്ല...
ഈച്ചയാട്ടുന്ന ബ്ലോഗര് ഖിന്നന്‍

തിങ്കളാഴ്‌ച, ജൂൺ 15, 2009

മറവി

ഘടികാര സൂചിയുടെ ഹൃദയ മിടിപ്പിന്റെ
ടിക്‌ ടിക്‌ പെരുംപറകളില്‍്
ഞെട്ടി തിരിഞ്ഞു നോക്കവേ
കാണുന്നതും കാണാനുള്ളതും മായ
കണ്ടതൊരു വെള്ള കടലാസ്
ചാരെ ചലിക്കുന്ന ദ്രുദജീവികളിവര്‍
പറയുന്നതെന്ത് ചിരിക്കുന്നതെന്തു
കാലം മാറി എന്നറിയുമ്പോഴും കാലനും മാറി എന്നറിയുമ്പോഴും
ചില ചിരി തലോടലുകള്‍ ഉണര്‍ത്തുന്ന വിങ്ങല്‍
അതിനുല്ഭവം അരികെ എങ്ങോ
ആരിവര്‍ എന്തിനി ചിരി
ജ്വലിക്കുന്നൂ ചിലര്‍
ജന്മം തന്നവര്‍ എടുത്തവര്‍ വഹിച്ചവര്‍
സ്നേഹം തന്നവര്‍ ചൂട് മാത്രമുള്ളവര്‍
ജ്ഞാന ധനം പകിട്ടോടെ പകര്ന്നവരോ ഇനി
ഏവര്‍ക്കും മുഖമൊന്നു
സ്മ്രിതിയുടെ കാണാക്കയങ്ങളില്‍ തിരയവേ
എങ്ങും എത്താതെ നട്ടം തിരയവേ
ഒരു മകനാകുന്നു അച്ഛനാകുന്നു ദേഹം
ഇനിയും മറ്റാരൊക്കെയോ
മനസതരിയുന്നില്ലെന്കിലും...

വെള്ളിയാഴ്‌ച, ജനുവരി 23, 2009

വന്‍ ടൂ ത്രീ കരാറും പെണ്ണും


ചില
ലക്ശ്യങ്ങള്‍ പെണ്ണുങ്ങളെ പോലെയത്രെ
മോഹിപ്പിച്ചുന്മാതരാക്കും, അതിനപ്പുറം ശൂന്യം

ആനന്ദം
ചിലപ്പോള്‍ പെണ്ണുങ്ങളെ പോലെയത്രെ
ആറാട്ട് കഴിയുമ്പോ അണ്ണന്റെ ഗതി

ജിജ്ഞാസ
ചില
പെന്നുങ്ങലെപോലെയത്രേ
അറിയേണ്ടിയിരുന്നോ എന്ന തേങ്ങല്‍ ബാക്കി

മഹാ പ്രപഞ്ചം പെണ്ണുങ്ങളെ പോലെയത്രെ
എന്തെല്ലാം ഏടാകൂടങ്ങള്‍ ഒരു കുടക്കീഴില്‍

ഭീകരതയും
പെണ്ണുങ്ങളെ പോലെയത്രെ
ശാന്തതയ്ക്കൊരു പൊട്ടിത്തെറി നിശ്ചയം

വന്‍
ടൂ ത്രീ കരാര്‍ പെണ്ണുങ്ങളെ പോലെയത്രെ
നാളെ എന്താവുമെന്ന് മറ്റെന്നാലെ അറിയൂ

ജീവിതം
തന്നെ പെണ്ണുങ്ങളെ പോലെയല്ലേ
എത്ര മനോഹരം ഈ വൈരൂപ്യം..

ശനിയാഴ്‌ച, ജനുവരി 17, 2009

വെളിപാട്

സംഗീതം
മനസിനെ തണുപ്പിക്കും സുഖിപ്പിക്കും
ഉണര്‍ത്തും ജീവന്‍ തരും
പ്രണയവും രതിയും ഉണര്‍ത്തും
വിഷാദവും വിഷയവും തരും
ഏകാന്തതയകട്ടും
പക്ഷെ..
ഒട്ടു നേരം മനസിന്റെ കടിഞ്ഞാന്‍ ഒന്നു
സോന്തമാക്കാന്‍ നോക്ക്
ഈ സംഗീതം ആള് സെല്ഫിഷാ മാഷേ..